2024 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം 
 യുദ്ധം മാനവരാശിക്ക് ആപത്ത്.... 
 അജേഷ് പി 

 1945 ആഗസ്റ്റ് ആറിനാണ് ലോകത്തെ നടുക്കിയ അണുബോംബ് പ്രയോഗം ജപ്പാനു മുകളിൽ അമേരിക്ക നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ പരാജയപ്പെടുത്താൻ മറ്റൊരു മാർഗം അമേരിക്ക തേടിയില്ല. 40,000 ത്തോളം വരുന്ന ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കന്റ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഹിരോഷിമയാണ് അതിനായി അമേരിക്ക ആദ്യമായി തെരഞ്ഞെടുത്തത്. 

 അമേരിക്കൻ ജനറൽ പോൾ ടിബറ്റ്സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി- 29 ബോംബർ വിമാനമായ "എനോള ഗേ " യിൽ നിന്നാണ് "ലിറ്റിൽ ബോയ്" എന്നു പേരുള്ള അണുബോംബ് ലോകത്താദ്യമായി ഹിരോഷിമയിൽ വർഷിക്കപ്പെടുന്നത്. യുറേനിയം 234 ഐസോടോപ്പിനെ ലെഡ്ഢുകൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ലിറ്റിൽ ബോയിക്ക് 12500 ടൺ ടി.എൻ.ടി യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷി നഗരത്തെ ചുട്ടു ചാമ്പലാക്കി. പുക കൂൺ ആകൃതിയിൽ 1000 അടിവരെ ഉയർന്നുപൊങ്ങി. അത്രയും തന്നെ ഉയരത്തിൽ പൊടിപടലങ്ങളും ഉയർന്നു പൊങ്ങി. ഹിരോഷിമയെ ഏതാണ്ട് പൂർണമായി. ഇല്ലാതാക്കിയ ഈ മഹാദുരന്തത്തിൽ 1,40000 ത്തോളം പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അണുബോംബ് വർഷത്തിന്റെ അണുവികിരണ പ്രസരണം അതിദാരുണമായി പതിറ്റാണ്ടുകളോളം ജാപ്പനീസ് ജനതയെ വേട്ടയാടി. അണു ബോംബിന്റെ അണുവികിരണ അതിപ്രസരത്തിൽ യുദ്ധാനന്തരം ഒന്നര ലക്ഷത്തിലധികം പേർക്കാണ് വീണ്ടും ജീവൻ നഷ്ടമായത്. ഇന്നും ഈ മഹാദുരന്തത്തിന്റെ ഇരകളായി ജപ്പാനിൽ അനേകങ്ങൾ ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നു. 

 ഹിരോഷിമ ദുരന്തത്തിന്റെ ഇരയാകേണ്ടി വന്ന "സഡാക്ക സസാക്കി"യുടെ കഥ നമ്മൾ കേട്ടിട്ടുള്ളതാണ്. ഹിരോഷിമയിൽ ബോംബ് വർഷിക്കുമ്പോൾ കേവലം രണ്ടര വയസ്സ് മാത്രമുണ്ടായിരുന്ന അവൾ അണുബോംബ് വർഷത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ലിറ്റിൽ ബോയിയുടെ അനന്തരഫലമായ തീവ്രമായ റേഡിയേഷൻ അവൾക്ക് രക്താർബുദമാണ് വരുത്തി വെച്ചത്. ജാപ്പനീസ് വിശ്വാസ പ്രകാരം ആയിരം കടലാസുകൊക്കുകളെ ഉണ്ടാക്കി പ്രാർത്ഥിച്ചാൽ രോഗം മാറുമെന്നാണ്. അതുപ്രകാരം ആശുപത്രി കിടക്കയിൽ അവൾ കൊക്കുകളെ ഉണ്ടാക്കാൻ ആരംഭിച്ചു. പക്ഷെ 644 എണ്ണത്തെ നിർമ്മിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ മരണത്തിന് കീഴടങ്ങി. പിന്നീട് സഡാക്കോയും കൊക്കുകളും ലോക സമാധാനത്തിന്റെ അടയാളമായി. 


 യുദ്ധം ഒന്നിന്റെയും തീർപ്പു കൽപ്പിക്കലോ, അവസാനമോ ആകുന്നില്ല... അതും വരും തലമുറകളെ വേട്ടയാടി കൊണ്ടേയിരിക്കും. ഒന്നുമറിയാത്ത പുതുതലമുറകൾ ദുരന്തത്തിന്റെ ഇരയായി മാറ്റിക്കൊണ്ടേയിരിക്കും. ഈ ദുരിതമനുഭവിക്കുന്നതിൽ ഏറെയും കുട്ടികളാണ്. നാളെയുടെ ഭാവികളായി ഉദിച്ചയുരേണ്ട ബാല്യത്തിനെ വലിയ ദുരിതങ്ങളിലേക്ക് യുദ്ധം തള്ളിയിടുന്നു. അനാഥത്വം, പട്ടിണി,രോഗങ്ങൾ അംഗവൈകല്യങ്ങൾ.. യുദ്ധത്തിൽ ദാരുണമായി മരിച്ചവരെ പോലെ തന്നെ ജീവിച്ചിരിക്കുന്നവരും രക്തസാക്ഷികളാണ്.. വർത്തമാനകാലത്ത് പലസ്തീനും ഉക്രൈനും നമുക്ക് മറക്കാതിരിക്കാം. അവിടങ്ങളിൽ വീണു പോയ പാവം മനുഷ്യരോട് ഐക്യപ്പെടാം, യുദ്ധങ്ങളുടെ. ഇരയാകേണ്ടി വരുന്ന നിരപരാധികളായ ജനതയെ ചേർത്തുപിടിക്കാം... ഉറക്കെ പറയാം ഇനിയൊരു യുദ്ധം വേണ്ട യുദ്ധം ലോകത്തിന് വിജയങ്ങളല്ല നൽകുന്നത്, ദുരിതങ്ങളും കഷ്ടതകളും പരാജയങ്ങളും മാത്രമാണ്... 

 ©️ അജേഷ് പി

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...