2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ഗുണ്ടുണ്ടാക്കിയ ചിരി


 ഗുണ്ടുണ്ടാക്കിയ ചിരി
അജേഷ്.പി


കുറച്ച് കാലങ്ങൾക്കു മുന്നെയുള്ള സംഭവമാണ്,

ഒരു വിഷുത്തലേന്ന് നാട്ടിൽ പടക്കങ്ങൾ മാറി മാറി പൊട്ടുന്നു. വാണങ്ങൾ പതിയെ ഉയർന്ന് ആകാശത്ത് ചിത്രം വരയ്ക്കുന്നു. മേശപ്പുക്കൾ ചിലത് വർണം വിതറുന്നു ചിലത് പൊട്ടി തെറിക്കുന്നു. പൂത്തിരികൾ പുഞ്ചിരിക്കുന്നു. ഞങ്ങൾ നാലുപേർ (ഞാൻ, വിവേകാനന്ദൻ, പ്രവീൺ, രാജു ) ഇതും പറഞ്ഞ് റേഡിലിരിപ്പാണ്.

ഇത്തവണ സതിയുടെ വീട്ടിൽ നല്ല സ്ട്രോംഗ് പൊട്ടാണല്ലോ....?

കാതടിപ്പിക്കുന്ന ഗുണ്ടിന്റെ ഒച്ച കേട്ട് രാജു പറഞ്ഞു.

അത് കുഞ്ഞാമിയേട്ടൻ ക്വാറിയിലെ വെടിമരുന്നു കൊണ്ടുണ്ടാക്കിയ കുഴി മിന്നിയാകും.

കൂട്ടത്തിൽ ആരോ പറഞ്ഞു.

ഞങ്ങളും റോഡിലിരുന്ന് ഓലപ്പടക്കം കത്തിച്ച് വായുവിലേക്കെറിഞ്ഞു.

പടക്കത്തിന്റെ ഉഗ്രശബ്ദത്തോടൊപ്പം 

ഉച്ചത്തിലൊരു നിലവിളി!

അതെ 

സതിയുടെ വീട്ടിൽ നിന്നാണ് കരച്ചിൽ

ഓടി വീടെത്തിയപ്പോൾ 

കണ്ടത് കുഞ്ഞാമിയേട്ടന്റെ കൈയിൽ ചോര....

മുപ്പർക്കത് നെവർ മൈൻഡ്,

കിട്ടിയ വണ്ടിയിൽ പട്ടാമ്പി നിളയിലേക്ക്....

അപകടത്തിന്റെ ഗുരുതരാവസ്ഥ കണ്ടപ്പോൾ ഡോക്ടർ എഴുത്തു തന്നു അൽഷിഫ പെരിന്തൽമണ്ണ. രാത്രി അടുത്ത വണ്ടിയിൽ പെരിന്തൽമണ്ണക്ക്,

റോഡുവക്കിലെ വീട്ടുമുറ്റങ്ങളിൽ പൂത്തിരി കത്തുന്നു, മേശപ്പൂത്തിരി ഉയരുന്നു, ചീനിപ്പടക്കങ്ങൾ കലപില കൂട്ടുന്നു.

അൽ ഷിഫയിലെത്തിയപ്പോൾ സർജറി വേണം വിരലുകൾ ചിലത്ത് അറ്റിരിക്കുന്നു.. കാലത്തെ സർജറി നടക്കൂ.

പണിതീരാത്ത അൽഷിഫയുടെ മുന്നിലെ മെറ്റൽ കൂമ്പാരത്തിൽ വിഷുത്തലേന്ന് അർദ്ധരാത്രി കുറച്ച് ലുങ്കി മുണ്ടുകാർ ആകാശം നോക്കി കിടന്നു, 

കുറേ ചിരിച്ച്

വർത്തമാനം പറഞ്ഞ്,

ഗുണ്ട് കൈയിൽ പിടിച്ച്

വിളക്ക് മുകളിലെക്കെറിഞ്ഞമൂപ്പരുടെ മായാവിദ്യയെ പറ്റി അത്ഭുതപ്പെട്ട്, രാത്രിയിൽ തട്ടുകടയിൽ നിന്നും കിട്ടിയ രണ്ടു ബ്രഡും ഓരോ ഓംലറ്റും പാതി വയറിലങ്ങനെ വിശപ്പിന്റെ വിളി തുടരുന്നുണ്ട്, പൂച്ചയുറക്കത്തിന്റെ അവസാനത്തിൽ വിഷുക്കണ്ണി,റിസപ്ഷനിൽ ഉറക്കം തൂങ്ങുന്ന ആശുപത്രി ജീവനക്കാരികൾ!


ഇന്ന് വിഷുവല്ലേ...

എല്ലാരും വീട്ടിൽ പൊയ്ക്കോളു.,,

കാലത്തെത്തിയ

മൂപ്പരുടെ സഹോദരന്റെ ഉപദേശം.


9 മണിക്ക് പട്ടാമ്പി ബസിൽ ലുങ്കിയും ടീ ഷർട്ടുമിട്ട് 4 പേർ പിൻസീറ്റിൽ.

നാലു ശങ്കരമംഗലം,

ഈ വിഷുവായിട്ടും ഇന്നും ഇങ്ങള് പെയിന്റ് പണിക്ക് പോവാണോ.,,,?(അന്ന് നമ്മുടെ നാട്ടിൽ ബംഗാളികൾ ( അതിഥി തൊഴിലാളികൾ ) വ്യാപകമല്ല) കണ്ടക്ടറുടെ ചോദ്യം.

അയാൾടെ വർത്താനം കേട്ടപ്പോൾ ദേഷ്യം വന്നു. മുഷിഞ്ഞ വസ്ത്രങ്ങളിലേക്ക് പരസ്പരം നോക്കിയപ്പോൾ ദേഷ്യം കൂട്ടച്ചിരിയായി.

ഇന്നും പടക്കം പൊട്ടുമ്പോൾ

മനസ്സിൽ നന്നായി കത്തുന്ന

ഒരു വിളക്ക് ആകാശത്തേക്കുയരും 

പിന്നെ ചുണ്ടത്ത് അതൊരു പൂത്തിരിയായ് മാറും..

NB :പേരുകളിൽ ചിലത് സാങ്കല്പികം.

അജേഷ്.പി

ajeshptb@gmail.com

2020 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

പുഞ്ചപ്പാടത്തെ മറഡോണമാർ

 



പുഞ്ചപ്പാടത്തെ മറഡോണമാർഅജേഷ്.പി


കുട്ടിക്കാലം മനോഹരമാകുന്നത് കുറേ കളികളും കുസൃതികളും കൂടെ ചേരുമ്പോഴാണ്, വെറും കുട്ടികളാവലല്ല, കളിച്ചു രസിച്ചു കുട്ടികളാവുമ്പോഴാണ് ഓർമ്മകളുടെ മനോഹര കളിയിടങ്ങൾ വീണ്ടും മനസിൽ നിറയുന്നത്.അതെ കുട്ടിക്കാലത്തെ കളിയിടങ്ങളിലേക്ക് മനസുകൊണ്ടെങ്കിലും തിരിഞ്ഞു നടക്കാൻ എന്തു രസമാണ്..!

വീട്ടുമ്മറത്ത്  കുട്ടികൾക്കു കളിക്കാൻ പ്ലാവില പാത്രങ്ങൾ കുത്തി കൊടുക്കുമ്പോഴാണ് വീണ്ടും ആ കുട്ടിക്കാലത്തിൻ്റെ നിഷ്കളങ്കതയിലേക്ക്; നന്മയിലേക്ക് ഞാൻ വീണ്ടുമോടിപോയതും, ഈ കുറിപ്പെഴുതാൻ തോന്നിയതും.

മുറ്റത്തു നിന്നു തന്നെ ആ കളിവിശേഷങ്ങളിലേക്ക് യാത്ര തുടരാം, ഉച്ചതിരിഞ്ഞാൽ  വലിയ വീട്ടുമുറ്റങ്ങളിലേതെങ്കിലും ഒന്നിൽ എല്ലാവരും ഒത്തുകൂടും, ആൺ പെൺ വേർത്തിരിവില്ലാതെ കക്കുകളിക്കാനുള്ള തിരക്കിലാവും, പൂഴി നിറഞ്ഞ മുറ്റങ്ങളിൽ വലിയ ചതുരക്കള്ളികൾ കാലുകൊണ്ട് വരച്ചു ചേർക്കും, നാലു കള്ളിയോ എട്ടുക്കള്ളിയോ ഏതാണൊ കൂടുതൽ കളിക്കാനുള്ള ആളുകൾ എന്നു നോക്കി കളിക്കാനാരംഭിക്കും. ആൺ - പെൺ ഭേദമില്ലാതെ നടക്കുന്ന കളിയിൽ ചിലപ്പോൾ മുതിർന്നവരും കൂടും. മുതിർന്നവർ കളിക്കാനിറങ്ങുന്നത് ഏറെ ഇഷ്മാണ്, അന്നത്തെ മുതിർന്നവരുടെ  ഉള്ളിലെ ആ കുട്ടിത്തം ഇന്നാണ് അറിയാൻ കഴിയുന്നത്.

കുറച്ച് നടന്നാൽ മുണ്ടേട്ടൻ്റെ വീടാകും.ആ വീടിൻ്റെ പുറകിലെ വേലിക്കരികിൽ വലിയ പ്ലാവുണ്ട് തണൽ വിരിച്ച്, ഓണക്കാലമായാൽ വലിയ ഉഞ്ഞാലിട്ട് ആകാശത്തേക്ക് കുതിക്കും ആ പ്ലാവിൽ നിന്ന്.മറ്റു സമയങ്ങളി ലവിടെ ആൺ-പെൺ. വ്യത്യാസമില്ലാതെ കൊത്തങ്കൽ കളിയാണ് (കല്ലുകളി), ആറാട്ടും, അഞ്ചുകല്ലും, ഏഴുകല്ലുമായി വലിപ്പചെറുപ്പമില്ലാതെ കളിക്കും, കൈകളുടെ വലുപ്പമനുസരിച്ച്  കല്ലുകൾ വാരുന്നവർ, കൈവഴക്കത്തിനനുസരിച്ച് ദൂരെയുള്ള കല്ലുകൾ ചേർത്തു കൈപ്പിടിയിലൊതുക്കുന്നവർ കല്ലുകളി ഒരു കലയായി മനസിൽ ഇന്നും നിറഞ്ഞു നിൽപ്പുണ്ട്. പക്ഷെ, ഇന്നത്തെ ബാല്യത്തിന് അന്യമായ നാടൻ കളി, കല്ലാടുന്നിടത്ത് നെല്ലാടില്ല എന്ന ചൊല്ലുണ്ട്, പക്ഷെ കല്ലാടിയിരുന്ന കാലത്ത് നെല്ലുണ്ടായിരുന്നു, ഇന്ന് കല്ലുമില്ല നെല്ലുമില്ല.

രാമൻകുഴിയിലേക്ക് കടന്നാൽ വലിയ പറങ്കുച്ചികൾ (പറങ്കിമാവ്) ശിഖരങ്ങൾ മണ്ണിലേക്ക് ചായ്ച്ച് തണലുവിരിച്ച് നിൽപ്പുണ്ടാവും. അതിലൊന്നിൽ കോ ലേറാണ് അടുത്ത കളി, ഒരാൾ ഒരു കോൽ (വടി) നിലത്തുവെച്ച് കാവൽ നിൽക്കും മരത്തിലുള്ളവരെ തൊടാൻ ശ്രമിക്കും, അപ്പോഴേക്ക് ആരെങ്കിലുമൊരാൾ വന്ന് വടിയെടുത്ത് ദൂരേക്ക് എറിയും, ആ വടി താഴെ നിൽക്കുന്നവൻ പോയി എടുത്തു കൊണ്ട് വന്ന് വീണ്ടും ഒരാളെ തൊടാൻ ശ്രമിക്കും  അങ്ങനെ കളി കൊഴുക്കും. ഒരു കോൽ, പടർന്നു പന്തലിച്ച തണൽമരം നിരവധിയാളുകൾ  മനോഹരമായ കളി, ഇന്നു പറങ്കുച്ചികളില്ല രാമൻകുഴിയിൽ കുറ്റിച്ചെടികൾ മാത്രം.

കാരകളിയും, തൊട്ടുകളിയും ,ചട്ടിപ്പന്തും, ഏറു പന്തും ഒളിച്ചുകളിയുമായി പാടത്തേക്കാണ് അടുത്ത പോക്ക്, ഏറുകൊണ്ട് പുറം തിണർക്കും, ഒളിച്ചുകളിയിൽ വീണ്ടും വീണ്ടും എണ്ണും, എത്ര വെച്ചാലും താഴേക്ക് തന്നെ വീഴുന്ന ചട്ടിപ്പൊട്ടുകൾ, മാങ്ങയണ്ടിയും വളഞ്ഞ കോലും, 

ഇടയ്ക്ക് കട്ടിയുള്ള കുഞ്ഞു റബർ പന്തു കൊണ്ട് ഫുട്ബാളകാം കളി, ആ കുഞ്ഞുപന്ത് കളിക്കിടയിൽ അഞ്ചാം നമ്പർ ഫുട്ബാളായി രൂപാന്തരപ്പെടും, പത്രത്തിൽ ചിത്രം കണ്ട് വായിച്ചറിഞ്ഞ മറഡോണയും ഹിഗ്വിറ്റയും, ബാറ്റിസ്റ്റ്യൂട്ടയും ആ  കട്ടകൾ വിണ്ട പാടത്ത്  കളിക്കാനിറങ്ങും. 

ചൊട്ടയും മണിയും, ഗോലിയും മുറ്റത്തൊ,ചെമൺ റോഡിലോ ആകും കളിക്കുക.. മാരുതിയും, ചുവരേറും, കുഴി നിറക്കലും, സേവിയും പെട്ടിയുമായി ട്രൗസറിൻ്റെ പോക്കറ്റ് നിറച്ച പളുങ്കുഗോലികൾ...

നാട്ടിലെ റോഡുപണിക്കാദ്യമായ് വന്ന തവക്കൽ ലോറിയും ലോറിയെ അനുകരിച്ച് ചെരുപ്പു കൊണ്ട് വെട്ടിയെടുത്ത ചക്രം കൊണ്ട് തീർത്ത കളിവണ്ടികൾ,

കളിവീടുകൾ, പ്ലാവില പാത്രങ്ങൾ...

ബാല്യം ഓർമ്മകളുടെ വലിയൊരു ഖനിയാണെന്നും, മനോഹാരമാണെന്നും ടെലിവിഷനു മുൻപിലും, മൊബൈലിനു മുൻപിലും കുഞ്ഞുങ്ങളെ പിടിച്ചിരുത്തു മ്പോൾ നാം തിരിച്ചറിയണം,

മണ്ണിൽ കളിച്ചും,വെയിലത്തോടിയും, മാങ്ങപ്പറിച്ചും രുചിച്ചു. വർത്തമാനത്തിലെ ബാല്യങ്ങളും കളിക്കട്ടെ, നാടിൻ്റെ മണമുള്ള കളികൾ...

അങ്ങനെ നന്മയുള്ള കാലം ഒരിക്കൽ അവരും ഓർത്തെടുക്കട്ടെ...

(തുടരും)

അജേഷ്.പി                 ajeshptb@gmail.com

2020 ജൂലൈ 18, ശനിയാഴ്‌ച

ബ്ലാക്ക് ആൻറ് വൈറ്റ് ടെലിവിഷൻ ചിന്തകൾ


ബ്ലാക്ക് ആൻറ് വൈറ്റ്  ടെലിവിഷൻ ചിന്തകൾ
അജേഷ്.പി.


ഞായറാഴ്ച പുലർന്നാൽ
എണീറ്റ്  ആദ്യമോടുക വല്യച്ഛൻ്റെ വീട്ടിലേക്ക് പത്രം നോക്കാനാണ്, ഇന്നത്തെ ടി.വി പരിപാടികളുടെ പേജ് കണ്ടെത്തി  ഇന്നത്തെ ടി.വി സിനിമ ഏതാണെന്ന്  വായിച്ചെടുക്കും. സിനിമ ബ്ലാക്ക് ആൻ്റ് വൈറ്റാണേൽ മുഖത്തെ സന്തോഷമപ്പോൾ അല്പം കുറയും, എങ്കിലും ഒരു സിനിമ കാണാമല്ലോ എന്ന മോഹം മനസ്സിൽ നിറയും.

നാട്ടിലന്ന് ടിവിയുള്ള വീടുകൾ നന്നെ കുറവ്, വിരലിലെണ്ണാവുന്നവയിൽ  പലതും ബ്ലാക്ക് ആൻറ് വൈറ്റ് ടി വി കളും.
ഞായറാഴ്ച രാവിലെ 9.30 ന് മഹാഭാരതം സീരിയൽ മുതലാണ് ടി.വി.കാഴ്ചകളിലേക്ക് പ്രായഭേദമന്യേ  ഒരു നാടാകെ ഓടുന്നത്. പിന്നീട് വൈകിട്ടത്തെ സിനിമ കാണാനുള്ള തിരക്കാണ്, ഗൾഫുകാരുള്ള ചുരുക്കം വീട്ടിൽ മാത്രമേ അന്നു നാട്ടിൽ ടീവിയൊള്ളു .

ആകാശത്തേക്കുയർന്നു നിൽക്കുന്ന ആൻറിനകൾ അധികമൊന്നുമില്ലാത്ത ഒരു ഗ്രാമമായിരുന്നു പണ്ട് ഞങ്ങളുടേത്, അതു കൊണ്ട് തന്നെ ഞായറാഴ്ചകളിൽ ടി വി കാണാൻ ഓടി നടക്കും, അന്ന് ദൂരദർശൻ ചാനൽ മാത്രമാണ്, അതിൽ ഞായറാഴ്ചയിലെ കാലത്തെ ഒരു സീരിയലും വൈകിട്ടത്തെ സിനിമയും, വെള്ളിയാഴ്ചയിലെ ചിത്ര ഗീതവും, ബുധനാഴ്ചയിലെ മൗഗ്ലിയിലും, വാർത്തകളിലും മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു മലയാളം പരിപാടികൾ, അതിൽ ഞായറാഴ്ച്ചത്തെ സിനിമ കാണുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.

നീണ്ട കോലായിലേക്ക് തുറന്നിരിക്കുന്ന മുറിയിലാണ് ചിറ്റാനിപ്പാറ വിജയേട്ടൻ്റെ വീട്ടിലെ കളർ  ടി.വി ഇരിക്കുന്നത്, 9.30 ആവുമ്പോഴെക്ക് കോലായ നിറയും, ശബ്ദമടക്കി മഹാഭാരതം കാണും, ശബ്ദമുണ്ടാക്കിയാൽ ടി.വിയിലെ ശബ്ദം കേൾക്കില്ല, ആദ്യം വരുന്നവർക്ക് ആദ്യം നിലത്ത് സീറ്റ് കിട്ടും, എങ്കിലും അയൽപക്കക്കാർക്ക് അവിടെ മുൻഗണനയുണ്ടായിരുന്നു , പിന്നൊരു കളർ ടിവിയുള്ളത് കള്ളിത്തൊടിയിലാണ്, അവിടെ മുൻഗണനയുള്ളവർക്ക് പാറുച്ചേമയുടെ കാരുണ്യത്തിൽ അകത്തിരിക്കാം, ബൈജുവും, സന്തോഷുമായിരുന്നു അവിടുത്തെ കാര്യക്കാർ അവർ അകത്തിരുന്ന് ടി.വി.കാണും. ബാക്കിയുള്ള ഞങ്ങളടങ്ങുന്ന ഒരു വലിയ കൂട്ടം ഒരു ചെറു ഗ്രില്ലിൻ്റെ പഴുതുകളിലൂടെ കണ്ണുവെച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും അവരുടെ സ്റ്റണ്ടും, പ്രണയവും, തമാശകളും നിന്നുകൊണ്ട് ആസ്വദിക്കും.

ബ്ലാക്ക് ആൻ്റ് വൈറ്റങ്കിലും ഇരുന്നു കാണാൻ അനുവാദമുള്ള വീടായിരുന്നു ചിന്നേട്ടൻ്റെ തുടുപ്പാട്ടിൽ വീട് അവിടെ പരിഗണനകളൊന്നുമില്ല, തിങ്ങി നിറഞ്ഞ കോലായിലേക്ക് എല്ലാവർക്കും വരാം ടിവി കാണാം. നഖക്ഷതങ്ങളും, രാജശില്പിയും കണ്ടത് അവിടുരുന്നാണ്.
അതു കഴിഞ്ഞാണ് അമ്പലപ്പറമ്പിൽ സുരേട്ടൻ്റെ വീട്ടിൽ ബ്ളാക്ക് ആൻറ് വൈറ്റ്  ടിവിയെത്തുന്നത്, സിനിമയും ക്രിക്കറ്റും അല്ലം സന്തോഷത്തോടെ കണ്ട വീടും അതു തന്നെ.

ഇങ്ങനെയൊക്കെയാണ് ടി.വി എന്ന കാഴ്ചപ്പെട്ടിയിലെ ദൂരദർശൻ പരിപാടികൾ  കണ്ടിരുന്നതെങ്കിലും,
ശിവരാത്രിക്കും, ഓണത്തിനും മറ്റ് വിശേഷങ്ങൾക്കും ഉണ്ണിയേട്ടൻ്റെ  വക ടി.വി യും വിസി ആറും വാടകക്ക് എടുത്ത് രാത്രിയിൽ സിനിമാ പ്രദർശനമുണ്ടാകും അവരുടെ വീട്ടുമുറ്റത്ത്, രാത്രി 8 നു തുടങ്ങുന്ന സിനിമക്ക് ആളുകൾ തിങ്ങി നിറഞ്ഞാൽ മൂപ്പര്
സിനിമ പകുതിയിലെത്തിയാൽ  പതിയെ സിനിമാ കാസറ്റ് നിർത്തി,സ്വന്തം കല്യാണ കാസറ്റ് പ്രദർശിപ്പിച്ചു മുന്നിലൊരു കസേരയും ഇട്ടങ്ങിരിക്കും, ഭാവഭേദങ്ങൾ മുഖത്ത് മിന്നി മറയും.

ഉണ്യേ, ആ സിനിമ മുഴുവനാക്ക് ...
എന്ന പറച്ചിലു കേട്ടാൽ
ഉണ്ണിയേട്ടൻ പറയും
"ഇതില് കുറെ മരിച്ച ആളുകളുണ്ട്, അവരെ ഒക്കെ കാണാൻ ഇട്ടതാ ഈ കല്യാണ കാസറ്റ്, അവരെ കാണേണ്ടേ.....?

അതോടെ ചോദ്യങ്ങൾ ഇല്ലാതാവും,

അങ്ങനെ ഓരോ വിശേഷാവസരങ്ങളിലും ഞങ്ങൾ ഉണ്ണിയേട്ടൻ്റെയും മംഗലേച്ചിയുടെയും താലിക്കെട്ടും, കല്യാണസദ്യയും കണ്ടു, കൂടെ കുറച്ച് സിനിമകളും,
ആയിരപ്പറയും, ആര്യനും, കിരീടവും തുടങ്ങി എത്ര സിനിമകൾ.,,,
പിന്നെ ക്രിക്കറ്റ് ഹരം തലക്കു പിടിക്കുമ്പോഴെക്കും നിസാറിൻ്റെ വീട്ടിലും, ഫഹദിൻ്റെ വീട്ടിലും ടി വി എത്തിയിരുന്നു വലിയ ആശ്വാസമായിരുന്നു അത്. അവിടങ്ങളിൽ രാവിലെ മുതൽ തുടങ്ങുന്ന കളി കാണാൻ ഒരു വലിയ കൂട്ടമുണ്ടാകും, ഒത്തുചേരലിൻ്റെ വലിയ സന്തോഷമുണ്ടായിരുന്നു അവിടങ്ങളിൽ.

ടി വി വെച്ചോ എന്ന് ഇടയ്ക്കിടെ പോയി നോക്കി നിരാശരായി ടിവിയുള്ള വീടുകളിൽ നിന്നും ഇറങ്ങി വരേണ്ട എത്രയോ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ബാല്യത്തിന്, എങ്കിലും
ടി.വി കാണുക എന്ന ആഗ്രഹം അത്രമേൽ വലുതായിരുന്നു അന്ന്.

നമ്മുടെ വീടുകളിൽ കാഴ്ചയുടെ വസന്തമൊരുക്കുന്ന ടെലിവിഷൻ ഇന്ന് ബ്ളാക്ക് ആൻ്റ് വൈറ്റ് കാലഘട്ടത്തിൽ നിന്ന് ഒരുപാടു മുന്നേറി ഇന്ന് ആൻഡ്രോയിഡ് വേർഷനിൽ എത്തിനിൽക്കുന്നു.
എങ്കിലും ഒരു ഞായറാഴ്ചയെത്തിയാൽ ഓടി നടന്ന വീടുകളെത്ര, എന്ന ചിന്ത മനസിൽ നിറയുന്നു,
കണ്ടു തീർത്ത സിനിമകളുടെ കഥകൾ എത്ര നാൾ പറഞ്ഞു നടന്നിരിക്കുന്നു......

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി പല കുട്ടികളും ടിവിയിലാതെ വിഷമിക്കുന്നു,
ഈ വേളയിൽ ടി.വി.കാണാൻ നടന്ന ബാല്യം, ഓർമകളിൽ അവരിലൊരാളാക്കുന്നു തിരിച്ചു കിട്ടാത്ത ആ ബാല്യത്തേയും...

അജേഷ്.പി
ajeshptb@gmail.com


തുടരും....

2020 ജൂൺ 7, ഞായറാഴ്‌ച

സൊറ പറഞ്ഞ കല്യാണതലേന്നുകൾ



സൊറപറഞ്ഞ
കല്യാണതലേന്നുകൾ
അജേഷ്.പി

ബാല്യത്തിൽ നാട്ടിലെ കല്യാണ തലേന്നുകൾ, കല്യാണ ദിവസങ്ങളേക്കാൾ രസകരമായിരുന്നു.
തലേന്ന് രാവിലെ മുതൽ ഒരുക്കങ്ങളാണ് പന്തലിടുക എന്ന പ്രാഥമികമായ കാര്യങ്ങളിൽ തുടങ്ങും കല്യാണങ്ങളിലെ നാടിൻ്റെ കൂട്ടായ്മ.
നാട്ടിലെ വീടുകളിലെ എന്തെങ്കിലുമൊരു സാധനം മനുഷ്യരെ പോലെ തന്നെ സജീവമായി കല്യാണത്തിരക്കിലുണ്ടാവും. (ചെമ്പാവാം ചിരവയാകാം, സാരിയാകാം, പിച്ചാത്തിയാകം, വാഴയിലയാകാം).

പന്തലിടുക എന്നത്  നാട്ടിലെ ചെറുപ്പക്കാരുടെ ജോലിയാണ്. മുളവെട്ടി തടുക്കിട്ട് മനോഹരമാക്കിയ ഇക്കോ ഫ്രണ്ട്ലി പന്തൽ,
ഇന്ത് പട്ടയും, വാഴപ്പിണ്ടിയും കുരുത്തോലയും കൊണ്ട് മനോഹരമാക്കും, നാട്ടിലെ ചേച്ചിമാരുടെ സാരികൾ വാങ്ങി മേൽക്കൂരയിലെ കലാവിരുതുകൾ.

ഉച്ചത്തിരിഞ്ഞാൽ സി.എം.ബി ക്കാരൻ്റെ മൈക്ക് സെറ്റ് വരും. മരത്തിൻ്റെ ഏറ്റവും  ഉയരത്തിലേക്ക് മൈക്ക് സെറ്റുകാരൻ  കോളമ്പി മൈക്കയുമായി വലിഞ്ഞു കേറുന്നതു കാണാൻ ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ അടുത്തുണ്ടാവും.
മൈക്ക് സെറ്റുകാരൻ മൈക്ക് ശരിയാക്കുന്നത് അത്ഭുതത്തോടെ നോക്കും. ടെസ്റ്ററും ചെവിയിൽ തിരുകി അയാളൊരു ഹീറോ പരിവേഷത്തോടെ ഹലോ, ഹലോ മൈക്ക് ചെക്ക് മൈക്ക് ചെക്ക് എന്നു പറഞ്ഞ് മൈക്കിൻ്റെ സൗണ്ട് ക്ലാരിറ്റി ചെക്കു ചെയ്ത് കല്യാണ വീട്ടിലാകെ നിറഞ്ഞു നിൽക്കും.
പിന്നെ അയാളുടെ ആംബ്ലി ഫെയർ തിരിക്കലിനൊപ്പം ഉച്ചത്തിലങ്ങനെ  ഗ്രാമം മുഴുവൻ പാട്ടുകൾ പരക്കും.
പതിയെ കല്യാണ വീടുകൾ ആഘോഷത്തിൻ്റെ തിരയിളക്കത്തിലേക്ക് പതിയെ നീങ്ങും.
വൈകുന്നേരത്തോടെ ഉണ്ണത്ത് മനയിലേക്ക് "ചരക്ക് " ( ഉരുളി) എടുക്കാനുള്ള പോക്കാണ്. ഉണ്ണിയേട്ടൻ്റെ ടമ്പോയിൽ കയറി ഞങ്ങളും പോകും.
അന്നത്തെ നാട്ടിലെ കരുത്തൻമാർ ഗോപാലേട്ടനും മുത്തുവേട്ടനുമൊക്കെയാണ്, അവർ അനായാസേന ആ വലിയ ഉരുളി ഏറ്റി വണ്ടിയിലാക്കും,
അവിടെ നിന്ന്
വന്നു കഴിഞ്ഞാൽ അടുത്ത പണി അമ്മിയും ചിരവകളും മറ്റുള്ള വീട്ടുകളിൽ നിന്ന് കൊണ്ടുവരലാണ് പണി കരിക്കട്ട കൊണ്ട് അടയാളം വെച്ചു വന്ന  ചിരവകളും അമ്മികളും കല്യാണ വീട്ടിൽ വീണ്ടും കണ്ടുമുട്ടും.
ഇലമുറിക്കാൻ വീടായ വീടുകളൊക്കെ കയറിയിറങ്ങും.
ഇരുട്ടി തുടങ്ങിയാൽ നാട്ടിലുള്ളവർ പതിയെ കല്യാണ തിരക്കിലേക്കെത്താൻ തുടങ്ങും, ആ സമയത്താണ് അടുത്തുള്ള കടകളിൽ നിന്നും കൊണ്ടു വന്ന്, മുക്കിൽ ഇരിക്കുന്ന പെട്രോൾമാക്സുകൾ രംഗപ്രവേശനം ചെയ്യുക.
പെട്രോൾ മാക്സുകൾ അങ്ങനെ എല്ലാവർക്കും കത്തിക്കാനാവില്ല, അതിലും വിദഗ്ദരുണ്ട്, അവരാണ് രാത്രിയിൽ ആ വീട്ടിൽ ഹാജരായ പെൺമണികൾക്കിടയിലെ മറ്റൊരു ഹീറോ,
പിന്നെ ബാറ്ററിയിലോടുന്ന മൈക്ക് സെറ്റിൽ നാട്ടിലെ കുഞ്ഞു കലാകാരൻമാരുടെ കലാപ്രകടനങ്ങളാണ്, കൃഷ്ണദാസേട്ടനും, ഉണ്ണിയേട്ടനുമാണ് സ്ഥിരം ഗായകർ, പിന്നെ റീന, കൗസല്യ, സീത, അനി, സിലേഷ് തുടങ്ങിയവരും പാടും.
"കിഴക്കേ മലയിൽ ഉദിച്ചു സൂര്യൻ......
എന്നു തുടങ്ങുന്ന മനോഹരഗാനം നാട്ടിലെ എല്ലാ കല്യാണതലേന്നുകളിലും ഗ്രാമം ഒന്നാകെ പാടി,
കലാപരിപാടികൾക്കിടയിൽ ഒരു പുറത്ത് നാളത്തെ കല്യാണ സദ്യക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടാവും,
പച്ചക്കറികൾ അവിയലിനും, സാമ്പാറിനും, കൂട്ടുകറിക്കും, കാളനും, ഓലനുമുള്ള കഷ്ണങ്ങളായി രൂപന്തരപ്പെടുന്നു, നാളികേരം ചിരവുന്നു,
അമ്മിയിൽ ഒരേ താളത്തിലങ്ങനെ
അരവ് മുറുകുന്നു,
പായസത്തിനുള്ള തേങ്ങപ്പാൽ ഒരു തോർത്തുമുണ്ടിൽ ഉറവയെടുക്കുന്നു....
അങ്ങനെ പാചകമേളം തകൃതിയാവുന്നു,
നാട്ടിലെ വെപ്പുക്കാരായ ചിന്നേട്ടനും, പ്രഭേട്ടനും നാട്ടുകാരും ചേരുമ്പോൾ സദ്യവട്ടങ്ങളങ്ങനെ തയ്യാറാവുന്നു. കറികൾ അടുപ്പത്ത് തിളക്കുന്നതോടൊപ്പം
ഒരു പുറത്ത് സൊറ പറച്ചിലിൻ്റെ മേളമാവും,
കാജാബീഡി പുകയിൽ കേശവേട്ടൻ, കുഞ്ഞുട്ടിയേട്ടൻ, സുബ്രേട്ടൻ (മെമ്പർ), കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം പറയുന്ന അബ്ദുക്ക, ഹമീദ്ക്ക അങ്ങനെ നിരവധിപേർ..
പലപ്പോഴും അവരുടെ സൊറയിൽ നാട്ടിലുണ്ടായ തമാശകളെല്ലാം പൊന്തി വന്ന് കൂട്ടച്ചിരികൾ സൃഷ്ടിക്കും,
സുബ്രേട്ടൻ അച്ഛനെ തിരഞ്ഞ് പോയ കഥയും,
പയംകുളത്തിൽ സൈക്കിൾ മുങ്ങിയ കഥയും,
കേശവേട്ടൻ കല്യാണം ക്ഷണിക്കാൻ പോയ കഥയും, 
എല്ലാ കല്യാണ പന്തലുകളിലും
തലേന്ന് കൂട്ടച്ചിരികളുടെ മാലപ്പടക്കംപ്പൊട്ടിച്ച് സൂപ്പർ ഹിറ്റായി ഓടും,  അങ്ങനെ പായസ ഉരുളി തിളച്ചു മണം പരന്നു തുടങ്ങുമ്പോൾ നാലുമണി ബാങ്കു ഉയരും,
അങ്ങനെ ഒരു കല്യാണതലേന്ന് ഏറ്റവും മനോഹരമായി  അവസാനിക്കും.
കല്യാണ ദിവസത്തേക്കാളും
കുട്ടിക്കാലത്ത് മനോഹരമായി തോന്നിയിട്ടുള്ളത് ഇത്തരം കല്യാണ തലേന്നുകൾ തന്നെയാണ്,

ഇവൻ മാനേജ്മെൻ്റിനും, കാറ്ററിംഗ് സർവ്വീസിനും വഴിമാറിയ ഇന്നത്തെ കല്യാണതലേന്നുകളിൽ
ഇത്തരം രസങ്ങളില്ല,

സാധനം സെറ്റപ്പല്ലേ...?

എന്നൊരു വാക്കല്ലാതെ
ഓർത്തുവെപ്പിനൊന്നുമില്ല,

ഇന്നത്തെ
കുട്ടിക്കാലത്തിനൊന്നും
നൽകുന്നുമില്ല നമ്മൾ,

വഴിയറിയാത്ത ദിക്കിലെ
കല്യാണങ്ങൾക്ക് മൈക്ക് കെട്ടി വഴി കാണിച്ച അന്നത്തെ
കല്യാണപുരകളിൽ
നിന്ന് പലതും
കിട്ടിയിരുന്നു.
അളവില്ലാത്ത സൗഹൃദങ്ങളിൽ
ഒരുമയുടെ
മനോഹരഗാഥകൾ,

കാലം മാറുന്നു
ചിന്തകൾ മാറുന്നു
നമ്മളും മാറുന്നു.


അജേഷ് .പി
ajeshptb@gmail.com

2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

മുങ്ങാംകുഴിയിട്ട കുളിരോർമകൾ - അജേഷ്.പി



മുങ്ങാംകുഴിയിട്ട
കുളിരോർമകൾ
അജേഷ്.പി



കുട്ടിക്കാലത്ത് നാട്ടിൻ പുറങ്ങളുണരുന്നത്
കോഴി കൂവലും, അമ്പലത്തിലെ പാട്ടും, ബാങ്കും, പിന്നെ റേഡിയോയുടെ താളവുമനുസരിച്ചായിരുന്നു. വന്ദേമാതരവും സുഭാഷിതവും സംസ്കൃത വാർത്തയും.... ഗ്രാമത്തിന്റെ പുലർകാല താളത്തിന് ആസ്വാദ്യത കൂട്ടിയിട്ടെയൊള്ളു. രാവിലെ പ്രാദേശിക വാർത്ത കേട്ടു കഴിയുമ്പോഴാണ് പല്ലു തേക്കാനുള്ള ഉമിക്കരി ചെമ്പരത്തിയിലയിൽ പൊതിഞ്ഞ് എണ്ണയും തേച്ച് സോപ്പുപ്പെട്ടിയും തോർത്തുമെടുത്ത് കുളിക്കാനിറങ്ങുക.   കുളത്തിലാണ്  കുളി അമ്മുംക്കുന്നത്തെ കുളത്തിലെത്താൻ നിമിഷങ്ങളെ വേണ്ടു റോഡിറങ്ങി പാടം മുറിച്ചു കടന്നാൽ കുളമായി. കുളത്തിലെത്തിയാൽ പല്ലുതേപ്പാണ് തുടക്കം, കഥ പറഞ്ഞ് നീട്ടിയൊരു കറുത്ത തുപ്പൽ . പോകുന്ന വഴിയിൽ താഴ്ന്നു കിടക്കുന്ന തെങ്ങിൻ പട്ടയിൽ നിന്ന് ഊർന്നെടുത്ത ഈർക്കില ചെവിയിൽ നിന്നെടുത്ത് നാവും വടിച്ച് നിവരുമ്പോഴേക്ക് കുളം നിറയും സ്ത്രീപുരുഷ ഭേദമന്യെ കുറേപ്പേർ അലക്കും കുളിയും നീന്തലുമായി ഒരു ചെറിയ കുളത്തിൽ.
ചിലർ വലിയ വായിൽ വിളിച്ചു പറയും
കുളം കലക്കേല്ലെടാ
കുറെ തുണികളുണ്ട്...
ഒന്നു വേഗം കുളിക്കടാ....
മറ്റു ചിലർ.
പല്ലുതേപ്പു കഴിഞ്ഞാൽ അടുത്ത പണി വി.കെ.സി ചെരിപ്പ് നന്നായി തേച്ചൊരച്ച് വെളിപ്പിക്കുക എന്നതാണ്.
അന്നത്തെ ഹീറേ വി.കെ.സി ചെരിപ്പാണ്, ബ്ലേഡ് പോലെ ആയാലുമത് വെട്ടിത്തിളങ്ങും.
അമ്മുംക്കുന്നത്തെകുളവും, അതിലെ ബഹളങ്ങളും ആരു മറക്കില്ല, ഇന്നതൊരു ചവറ്റു കൂട്ടയായ് മാറിയെങ്കിലും, ' പല തലമുറകളെ നീന്താൻ പഠിപ്പിച്ച കുളമാണത്. ഏറെ കഥകൾ ഇനിയും പറയാനുണ്ട് ആ കുളത്തിന്.


       ഇനി രണ്ടുകണ്ടം താഴോട്ട് ഇറങ്ങിയാൽ കിണറു പോലെ കുണ്ടുള്ള അടുത്ത കുളമായി കളത്തിൽ പള്ള്യാൽ കുളം, കിണറുപോലെ കുണ്ടുള്ള കുളം, വേനൽകാലത്ത് വെള്ളം കോരി കുളിയും, തുണിയലക്കലും നടക്കുന്ന ഒരു കുളമാണത്, അതിനകത്താണ് ഒരു ദിവസം കുളവക്കത്ത് വിളക്ക് കത്തിച്ചു വെച്ച് കുറുമ്പമ്മായി മരിച്ചു കിടന്നത്. തൊട്ടപ്പുറത്തുള്ള പാറക്കൂട്ടം അതായിരുന്നു ഒരു ഗ്രാമത്തിന്റെ വെളിയിടം.
       ഇനിയും രണ്ടുകണ്ടം അപ്പുറത്ത് ചാടിയാൽ തലയണകുണ്ടെന്ന കൊച്ചു കുളമായി.കുളം കലക്കാതെ കുളിക്കണം തലയണക്കുണ്ടിൽ. കണ്ടത്തോടും തോടിനോടും ചേർന്നു കിടക്കുന്നതിനാൽ ചിലപ്പോൾ നല്ല ഏറ്റുമീനുമുണ്ടാവും  തലയണക്കുണ്ടിൽ,
                     അപ്പുറത്തെ പറമ്പിലാണ് ശിവക്ഷേത്രത്തിനോട് ചേർന്ന് പായലും, ആമ്പലും ധാരാളം നിറഞ്ഞ അമ്പലക്കുളം,
ശിവക്ഷേത്രത്തിന് നല്ല പഴക്കമുണ്ട് കേരളത്തിലെ അപൂർവം ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രം,  ഉച്ച സമയത്ത് തണുത്ത വെള്ളത്തിലങ്ങനെ മുങ്ങി നിവരാൻ എന്തു രസമാണെന്നോ....! ഇടയ്ക്കൊന്നു മുങ്ങി നിവരുമ്പോൾ  ആമ്പലിന്റെ രസകരമായ കിഴങ്ങു വായിലുണ്ടാവും, പണ്ട് ശബരിമലക്ക് മാലയിട്ട സമയത്ത് പുലർച്ചെ നാലുമണിക്കെഴുന്നേറ്റു പോയി ഒരു കുളിയുണ്ട്, തണുത്ത് മരവിച്ച് മഞ്ഞിന്റെ കുളിരിൽ മുങ്ങി നിവരുമ്പോൾ, ഹാ...! ഇന്നുമാ തണുപ്പ് ദേഹത്തുണ്ട്, കുളക്കടവിൽ തീ കാഞ്ഞു കളഞ്ഞ തണുപ്പ് ഇന്നുമാ കുളക്കരയിൽ ചെന്നിരിക്കുമ്പോൾ അനുഭവിക്കുന്നു.
 
 ഇനി നേരെ നടന്നാൽ പൊരിക്കക്കുളമാണ് അൽപം നടക്കണം വരമ്പിലൂടെ തീവണ്ടിയായങ്ങനെ ചുണ്ടലും ചേമ്പിലയിൽ ഞാഞ്ഞാലും പിടിച്ച് ഞങ്ങളങ്ങനെ ചല്ലിയിൽ (ശല്ലിയിൽ മന) മനക്കാരുടെ പൊരിക്കക്കുളത്തിലെത്താൻ കായൽക്കണ്ടം മുറിച്ച് കടക്കണം, ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞാൽ കായൽക്കണ്ടമുൾപ്പെടുന്ന   പാടത്തും വെള്ളം കയറും, പൊരിക്കക്കുളത്തിലെത്തിയാൽ മഴയും വെയിലും നോക്കാതെ ചൂണ്ടയിട്ട് പൊരിക്കകളെ പിടിച്ചക്കാലം എന്തു രസമായിരുന്നു.
 
    അമ്പലക്കുളത്തിനു മുന്നിലെ രണ്ടു കണ്ടം ചാടിയാൽ ഇരട്ടക്കുളമായി, ശങ്കരമംഗലം ശിവക്ഷേത്രത്തിന്റെ കുളം, പായലും ആമ്പലും ... മൊയ്ക്കളും, കടുവും.... മീനുകൾ നിറയെ. ഇരട്ടക്കുളത്തിൽ നിന്നു ഭൂമിക്കടിയിലൂടെ ഒരു തുരങ്കമുണ്ട് വള്ളൂരമ്പലക്കുളത്തിലേക്ക് എന്ന് പഴമൊഴിയുണ്ട്. ഒരു പ്രദേശത്തിനാകെ കുടിനീരു കിട്ടാൻ ഇരട്ടകുളം എന്ന എർട്ടക്കുളം കാരണമായിട്ടുണ്ട്.
      അതിനപ്പുറത്താണ് ഇരുപത്തെഞ്ചന്ന് പേരുള്ള ചെറിയ കിണർ, കിണറെങ്കിലും നിറഞ്ഞാൽ ചാടി കുളിക്കാം,
   തോട്ടുങ്ങൽ സിറ്റി റോഡ് മുറിഞ്ഞു നടന്നാൽ അധികാരിക്കുളമായി, ഇന്ന് കിണറായി രൂപാന്തരപ്പെട്ടുവെങ്കിലും ഒരു കാലത്ത് ആളുകൾ ചാടിമദിച്ചു കുളിച്ച കുളം ഒരു പാടത്തെ കൃഷിക്ക് കാലഭേദമില്ലാതെ കുടിനീരു നൽകിയ നീരുറവ.
   കുറച്ചങ്ങു മുന്നോട്ട് നടന്നാൽ മൂതൂര് കൊറ്റോളി കുളം കാണാം അവിടെയും ഇന്ന് കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ബഹളങ്ങളായിരുന്നു കുളം നിറയെ.,,,
      റോഡുവക്കത്താണ് പുഞ്ചപ്പാടത്തെ പൈങ്കുളം, വളക്കിലുക്കങ്ങൾ ഏറെ കേട്ടൊരു കുളം, റോഡിലൂടെ പോകുമ്പോൾ തുണിയും കല്ലും നടത്തുന്ന മേളപ്പെരുക്കങ്ങൾ കാതിൽ കേൾക്കാം, വേനൽകാലത്തുപോലും ഗ്രാമത്തിന് കുളിരു തന്ന കുളം. അതും കൊട്ടിയടക്കപ്പെട്ട കിണറായി മാറിയിരിക്കുന്നു. എത്ര മീനുകളായിരുന്നു പയംകുളത്തിൽ ( പൈങ്കുളം) വേനൽകാലത്ത് വെള്ളം കുറയുമ്പോൾ ഒരു മീൻപിടുത്തമുണ്ട്, നാടിനു നഷ്ടമായവയിൽ ആ മീൻപിടുത്തവും

   ഇനി ഒരു കിലോമീറ്റർ മാറിയാണ് വള്ളൂരെ അമ്പലക്കുളം കുളത്തുങ്ങൽ ഭഗവതി കാവിനു തൊട്ട് പാടത്തിന്റെ നടുവിൽ വിശാലമായ കുളം ഒരറ്റത്തു നിന്നും മറ്റെ അറ്റത്തേക്കു നീന്തിയെത്തുവാൻ കുറച്ച് പാടാണ്. എങ്കിലും അനേകം പേർ നീന്തി തുടിച്ച കുളം. ഇന്നും തെളിനീരു നിറച്ച് ഒരു നാടിന്റെയാകെ ജീവജലമാകുന്നു.
    ഇനിയുള്ളത് രാമൻ കുഴിയിലെ ക്വാറികളാണ് വേനലിലും വറ്റാതെയങ്ങനെ കിടക്കുമവ. താഴെ താരവേട്ടന്റെ ക്വാറി നഷ്ടപ്രതാപങ്ങളെയോർത്ത് പച്ച പിടിച്ച് കിടപ്പുണ്ട്. വേനലിൽ കുഴികുത്തി കുളിച്ചു ഉപ്പുഴിയും ഓർമയായി.....

    കുളങ്ങളും, തോടുകളും,  വരമ്പുകളും. കാലവർഷമെത്തിയാൽ നിറഞ്ഞൊഴുകുന്ന പാടങ്ങൾ....
കാരകളിച്ചും, മീൻ പിടിച്ചും, ഞവുഞ്ഞി തിരഞ്ഞും നടന്ന നാളുകൾ.,,,,
കന്നുപൂട്ടിന്റെ താളത്തിൽ
ഏറ്റുമീൻ തപ്പിയ മഴ ദിനങ്ങൾ.....
മഴ നനഞ്ഞ്, വെയിലേറ്റ്, മഞ്ഞണിഞ്ഞ്
കുളം ചാടിയ നാളുകൾ,
അതെ,
കുളത്തിൽ മുങ്ങാംകുഴിയിടണം,
വെള്ളത്തിനടിയിൽ പോയി കൈ നിറച്ച് മണ്ണു വാരി കൊണ്ടു വന്ന് തിരഞ്ഞു നോക്കണം
ഒരു വളപ്പൊട്ട്,
ഒരു ചില്ലറത്തുട്ട്
ഒരുവളുടെ
അഴിഞ്ഞു പോയ മൂക്കുത്തി....
കൈവെള്ളയിലങ്ങനെ ഇവയെല്ലാം മിന്നും.
കുളത്തിന്റെ കുളിരിൽ
ഊളിയിടുക....
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളിട്ട്
വീട്ടിലേക്കോടുക,
ആരുമറിയാതെ
ഒരു കാറ്റ് വന്ന് ഓർമകളാൽ അകം തണുപ്പിച്ച്
നിങ്ങളെ കടന്നു പോകും
അതെ
കുളങ്ങളിൽ
മുങ്ങി നിവർന്ന ഓർമകൾ
എത്ര മനോഹരം....

തുടരും....

അജേഷ്.പി
ajeshptb@gmail.com

2020 ഏപ്രിൽ 18, ശനിയാഴ്‌ച

ആകാശവാണി തെരഞ്ഞെടുപ്പ് വാർത്തകൾ


ആകാശവാണി
തെരഞ്ഞെടുപ്പ് വാർത്തകൾ
അജേഷ് പി

ഏതൊരു ഗ്രാമത്തിലും
ഒരു ചായ പീടികയുണ്ടാവും.
അതെ
ഞങ്ങടെ നാട്ടിലുമുണ്ടായിരുന്നു
ഒരു ചായ പീടിക
നാട്ടിലെ ചെറിയ രഹസ്യങ്ങൾ പോലും മേമ്പൊടി ചേർത്ത് വലിയ പരസ്യങ്ങളായി ഫലിതത്തിൽ ചാലിച്ച് അവിടെ അവതരിപ്പിക്കപ്പെടും.
സമോവറിലെ വെള്ളം തിളയ്ക്കുന്നതിന്റെ താളത്തിൽ രാഷ്ട്രീയ ചർച്ചകൾ അവിടെ പുരോഗമിക്കും.
വെള്ളപ്പം
പൊറോട്ട
ദേശ
പുട്ടും കടലയും
പരിപ്പുവട
നെയ്യപ്പം
സുഖിയൻ
കൊക്കവട (പൊക്കവട)
പപ്പടവട
ചില്ലല്ലമാരയിൽ വഴിയാത്രക്കാരെ  നോക്കി എത്ര പലഹാരങ്ങൾ.
പണ്ട് അത്താണിക്കലും ( ശങ്കരമംഗലം) പിന്നീട് തോട്ടുൽസിറ്റിയിലേക്കും പറിച്ചുനടപ്പെട്ട ഈ ചായക്കട നടത്തിയിരുന്നത് കുട്ടി മാനുവേട്ടനാണ്. ഉയരം കുറഞ്ഞ കുട്ടി മാനുവേട്ടന്റെ വലിപ്പം അറിയണമോ?
അദ്ദേഹം
വലിയ വിപ്ലവകാരിയായിരുന്നു.
സഖാവ്
പണ്ട് ഭൂസമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചയാളാണ്.
അത്താണിക്കൽ ആകുമ്പോൾ ഈ ചായക്കടയുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ആകെ ചായക്കടയിലേക്കുള്ള വരവ് റേഷൻ കടയിലേക്ക് അമ്മയുടെ കൂടെ പോകുമ്പോഴാണ് അപ്പോൾ ഒരു ചായയും ഒരു കടിയും, മറ്റൊന്ന് ആരുടെയെങ്കിലും ചായക്കുറി ഉണ്ടാവും, അന്ന് അച്ഛനും കൊണ്ടു പോകും.
ചായക്കുറി എന്താന്നല്ലെ,
പണ്ട് ആളുകൾ മറ്റുള്ളവർക്ക് കൊടുത്തിട്ട പൈസ ബുദ്ധിമുട്ട് വരുമ്പോൾ തിരിച്ചു കിട്ടാൻ നടത്തുന്ന പരിപാടിയാണിത്. നോട്ടീസടിച്ച് ക്ഷണിച്ച് ഒരു പാട്ടൊക്കെ വെച്ച് ചായ പീടികയിലാവും ഇത് നടത്തുക, വൈകുന്നേരങ്ങളിലായോണ്ട് അധികവും നെയ്യപ്പവും ചായയുമാകും സൽക്കാരം. നാട്ടിൽ നിന്ന് ചായക്കുറി വിസ്മൃതിയിലാണ്ടു  'പോയെങ്കിലും കൂട്ടായ്മയുടെ വലിയ സന്ദേശങ്ങളാണ് ഇത്തരം നാട്ടു പരിപാടികളൊക്കെ തന്നിരുന്നത്.
കുട്ടി മാനുവേട്ടന്റെ ചായപീടിക തോട്ടുങ്ങൽ സിറ്റിയിലേക്ക് മാറ്റപ്പെട്ടതോടെയാണ് ചായ പീടികയുമായി സമ്പർക്കം കൂടുന്നത്, തോട്ടുങ്ങൽ സിറ്റിയിൽ അന്ന് അഞ്ച് കടകളുണ്ട്
അലവിക്കാന്റെ പലച്ചരക്ക്, അബ്ദുക്കാന്റെ മിഠായിക്കട, മൊയ്തീൻ കുട്ടിക്കാന്റെ മുറക്കാനും കാലിചായയും(ഇന്നും ഇതവിടെ ഉണ്ട് ), ചൊകില്ലായിക്കാന്റെ ബീഡി തുരുപ്പ് കട. വേനൽക്കാലമാകുമ്പോൾ പറങ്കിയണ്ടി പൊടിച്ച് വിറ്റു കിട്ടുന്ന കാശു കൊണ്ട് കൊക്കവട (പൊക്കവട) വാങ്ങാൻ അങ്ങോട്ടാണ് ഓടുക.
ഈ ചായക്കട ഒരു സർവ്വ രാഷ്ട്രീയ പാർട്ടി സംഗമ വേദിയാണ്, ചായയും കുടിച്ച് പത്രം വായിച്ച്, റേഡിയോ വാർത്തകൾ കേട്ട് രാഷ്ട്രീയ വാദങ്ങളങ്ങനെ കൊഴുക്കും.
ഇ.എം.എസും, ഏ.കെ.ജിയും, നായനാരും
കരുണാകരനും, ആന്റണിയും, ഇന്ദിരാഗാന്ധിയും, എൽ.കെ.അദ്വാനിയുമൊക്കെ ചർച്ചയിൽ പരസ്പരം ഏറ്റുമുട്ടും. മുൻതൂക്കം ഇടതിനു തന്നെ, വാഗ്വാദങ്ങൾ മൂർച്ചിക്കുമ്പോൾ പട്ടാള ഭരണത്തെ കുറിച്ച് പറഞ്ഞ് യു.പി.ക്ക ചർച്ചയിൽ ചിരിക്ക് തിരികൊളുത്തും.
ഇടതിനും
കോൺഗ്രസിനുമാണ്
ഞങ്ങടെ നാട്ടിൽ അന്നു വേരോട്ടമുള്ളും, ഇന്നും അന്നും ബി ജെ പി ക്ക് നാട്ടിൽ വലിയ സ്വാധീനമൊന്നുമില്ല.
തെരഞ്ഞെടുപ്പ് കാലവും ഇങ്ങനെ തന്നെ,
ആവേശം വാനോളമാണ്.
വോട്ടവകാശമില്ലെങ്കില്ലും ബാഡ്ജും കുത്തി ഞങ്ങളുമിറങ്ങും പ്രവർത്തനത്തിന്.
അങ്ങനെ തെരഞ്ഞെടുപ്പ് ആവേശത്തോടെ വാശിയോടെ നടക്കും.
വോട്ടെണ്ണൽ ദിവസം
എല്ലാവരും ബൂത്ത് കമ്മറ്റി ആപ്പീസിൽ ഹാജരാകും തൊട്ടടുത്താണ് ചായപ്പീടികയും,
റേഡിയോക്ക്  മുന്നിൽ ജാഗ്രതയോടെ ഒരു പറ്റം ജനങ്ങൾ, ടി.വി.അന്ന് നാട്ടിൽ അത്രകണ്ട് പ്രചാരത്തിലില്ല, ഉണ്ടെങ്കിലും മലയാള സംപ്രേഷണം ദൂരദർശനിൽ പരിമിതവും. വലിയ നേതാക്കാൾ ലീഡ് നില എഴുതി വെയ്ക്കാൻ പേനയും പേപ്പറും എടുത്ത് ഗൗരവത്തോടെ റേഡിയോയുടെ അടുത്ത് കാതുകൂർപ്പിച്ചിരിക്കും.

അകാശവാണി
തെരഞ്ഞെടുപ്പ് വാർത്തകൾ
വായിക്കുന്നത്....

എന്നു റേഡിയോയിൽ കേട്ടൽ പിന്നെ ആകെയൊരു നിശബ്ദത പടരും.
ലീഡ് നിലയ്ക്കുനുസരിച്ച് മുഖഭാവങ്ങൾ മാറി വരും.
ഓരോ മണിക്കൂർ ഇടവിട്ടാണ് തെരഞ്ഞെടുപ്പ് വാർത്തകൾ, വാ എഴുതി കൂട്ടിയ പേപ്പറുകൾ വെച്ച് ഇടവേളകളിൽ വിശകലനവും ചർച്ചകളുമായി ഒരു വാർത്തയിൽ നിന്ന് അടുത്ത വാർത്തയിലേക്കും ദൂരം താണ്ടി തീർക്കും.
അന്തിമയങ്ങിയാൽ
ഞങ്ങൾ കുട്ടികൾ
പാതിയായ വോട്ടെണ്ണൽ നിലയും അവിടെവിട്ട് വീടണയും.
അർദ്ധരാത്രിയിൽ
ഉറക്കത്തെ ഞെട്ടിച്ച്
പടക്കത്തിന്റെ കാതടപ്പിക്കുന്ന ഒച്ചയും,
പൊട്ടിച്ചെ പൊട്ടിച്ചെ....
കാണല്യേ കാണാല്യേ
തുടങ്ങിയ രസികൻ മുദ്രാവാക്യങ്ങളും നിറച്ച് പന്തം കൊളുത്തിയ പ്രകടനം കടന്നു പോകുമ്പോളാണ് ആരാണ് ജയിച്ചെതെന്ന തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയുക.

അങ്ങനെ
ആകാശവാണി കാലത്ത്
നടന്ന തെരഞ്ഞെടുപ്പുകൾ
എത്ര മനോഹരമായിരുന്നു.
ചായപീടിക ചർച്ചകളും.
ഇന്ന്
നാടാകെ മാറി,
നന്മ വിളമ്പിയിരുന്ന
ചായപീടികകൾ
പലതും മാറി,
ചിലത് മൺമറഞ്ഞു.
(നാട്ടിലിന്നും രാഷ്ട്രീയ ചർച്ചകളുണ്ട്)
പകരം ഹോട്ടലുകൾ
നിറമുള്ള ഭക്ഷണവുമായെത്തി,
തീൻമേശക്കു എതിരായി
ഇങ്ങനെ എഴുതി
ഒട്ടിച്ചിരിക്കുന്നു അവിടങ്ങളിൽ
" നിശബ്ദത പാലിക്കുക "
"രാഷ്ട്രീയം പറച്ചിൽ പാടില്ല "

എന്തു ചന്തമാണ്
പുലർച്ചയിലെ
കാലിച്ചായയും
ചൂടൊപ്പിച്ച
രാഷ്ട്രീയ സംവാദങ്ങളും....!

തുടരും..


അജേഷ്.പി
ajeshptb@gmail.com

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

തുമ്പപ്പൂവിൻ പുഞ്ചിരി പോലെ......

തുമ്പപ്പൂവിൻ
പുഞ്ചിരി പോലെ......
അജേഷ്.പി



ഓണക്കാലത്തെ കുറിച്ച് ഓർക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്...! ബാല്യത്തിലെ ഓണക്കാലങ്ങളാണെങ്കിൽ ഓർമകളിൽ ഒരു പൂവിളി ഉയരും... ബാല്യത്തിലെ ഓരോ ഓണവും അത്രമേൽ മനോഹരമാണ്. 
എല്ലാ വീടുകളിലും തറയിട്ട് ചാണകമെഴുകി ഞങ്ങൾ കുട്ടികൾ അത്തം മുതൽ തിരുവോണം വരെ ചിലപ്പോൾ പതിനാറാം മകം വരെ വരെ നീളുന്ന പൂവിടൽ. 
പൂവിടൽ എന്നാൽ ഇന്നത്തേതുപോലെ തമിഴന്റെ ചെണ്ടുമല്ലിയുടെയും ജമന്തിയുടെയും വാടാമല്ലിയുടെയും മണമുള്ളതല്ല.
നാട്ടുപൂക്കളുടെ  മണവും സൗന്ദര്യവും നിറഞ്ഞത്. കുന്നും പാടവും തോടും പറമ്പും കടന്ന് പൂക്കളെ തേടിയുള്ള യാത്ര എത്ര മനോഹരമായിരുന്നു.
          
            സ്കൂൾ വിട്ടു വന്നാൽ എല്ലാവരും പള്ളിയാലിൽ ഹാജരാണ്, കൈയിൽ അഞ്ചോ ആറോ തേക്കിൻ കുമ്പിളുകൾ. സംഘത്തിൽ കുറേപ്പേരുണ്ട് മധു , കണ്ണൻ, ഉണ്ണിക്കുട്ടൻ, രാജു, പ്രേമൻ, പ്രവീൺ, ബൈജു, ബബിത, അജിത, അഭിലാഷ്, സുധി, സുബിത, ഉണ്ണി, സ്കൂൾ പൂട്ടിയാൽ കൊളത്തൂരിൽ നിന്ന് അടുത്ത കാരാടൻ ബസ് പിടിക്കുന്ന മനു പിന്നെ ഞാൻ.അതിൽ പെൺകുട്ടികളും ചെറിയ കുട്ടികളും നാട്ടിലെ പൂവറുക്കാൻ നിയോഗിക്കപ്പെട്ടവരാണ്. അവർ വഴിയരികിലെ ചെമ്പരത്തിയും, കാശിത്തുമ്പയും കുമ്പിളിലാക്കും.

    ഞങ്ങൾ മുതിർന്നവരുടെ  അന്വേഷണയാത്ര രാമൻ കുഴിയും സീതാപറമ്പും ഉപ്പുഴിയും അമ്പലപ്പറമ്പും കടന്ന് മുന്നേറും. ഇതിൽ ആദ്യം രാമൻ കുഴിയിലേക്കും പിന്നീട് സീതാ പറമ്പിലേക്കുമാണ്  പച്ചിലകൾക്കിടയിലേക്കു നൂഴ്ന്നു കയറുക. തൊട്ടുരുമ്മി കിടക്കുന്ന  ചെറിയ രണ്ടു കുന്നുകൾക്ക് രാമന്റെയും സീതയുടെയും പേരുകളെങ്ങനെ വന്നു എന്നത് ഇന്നും അത്ഭുതമാണ്.
 കുന്നിൻ ചെരുവകൾക്ക് പച്ചിലകൾ ചേർന്നൊരു ഗന്ധമുണ്ട്, കുറ്റിച്ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്കുകൂടി ആ മണം ചേക്കേറും ; അതെ പ്രകൃതിയുടെ മണം. ആ വാസനയോടൊപ്പം കുന്നിൻ ചെരുവിൽ ആദ്യം ഞങ്ങളെ വരവേൽക്കുന്നത് വെൺ പുഞ്ചിരിയുമായി നിൽക്കുന്ന തുമ്പപ്പൂക്കളാണ്. തുമ്പപ്പൂ ഒരു കുമ്പിളാവാൻ കുറേ സമയം പിടിക്കും. 
"അതു ഞാൻ കണ്ടത്,
ഇതെന്റെ 
എന്നു പറഞ്ഞ്  ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അങ്ങനെ മാറികൊണ്ടിരിക്കും. വശ്യമായി പുഞ്ചിരിച്ച് കുമ്പിളുകളെ മാടി വിളിച്ച് ഓരോ കൂട്ടായ് തെവിടിച്ചിപ്പൂ, തേവിടിശ്ശിപ്പൂ, അരിപ്പൂ എന്നിങ്ങനെ പേരുകളുണ്ടെങ്കിലും ചുണ്ടു ചുവപ്പിച്ച് പുഞ്ചിരിച്ച് കാറ്റത്തിളകിയാടി നിൽക്കുന്ന ആ ചെടി ഞങ്ങൾക്ക് സ്വന്തം തെവിടിച്ചിയാണ്. തെവിടിച്ചിപ്പൂ കുമ്പിൾ വേഗം നിറയും.പിന്നെ നേരെ ഓടുന്നത് പൊരുവിന്റെ പൂക്കൾ തേടിയാണ്. നല്ല മണമുള്ള വെളുത്തപ്പൂ ഇറുക്കാനും നല്ല രസമാണ്.പിന്നെ പതിയെ കയറുന്നത് കാട്ടു തെച്ചി പറിക്കനാണ്, തെച്ചിപ്പൂ പറിക്കുന്നതോടൊപ്പം തെച്ചിപ്പഴത്തിന്റെ ചവർപ്പുള്ള മധുരം എല്ലാവരുടെ നാവിൻ തുമ്പത്തുമുണ്ടാവും. അഞ്ചു തരം പൂവിനാൽ രാമനും സീതയും ഞങ്ങളുടെ കുമ്പിൾ സമൃദ്ധമാക്കും, ഓരോ മുഖത്തും കൈയിലെ കുമ്പിളുകളിലും പുഞ്ചിരിയുടെ പൂക്കളങ്ങൾ വിടരും.
പിന്നെ രാമൻകുഴിയിലെ ചെറിയ പാറയിൽ എല്ലാവരും കൂട്ടമായി ഇരുത്തമാണ്.
പാറയിടുക്കിൽ ഉറവപ്പെട്ടി വരുന്ന തെളനീരിൽ കളിച്ച് മുഖം കഴുകും (ഇന്ന് ആ പാറയിടുക്കും തെളിനീരുറവയും അവിടില്ല ക്വാറി വന്നതോടെ അതും വിസ്മൃതിയിലാണ്ടു). തൊട്ടപ്പുറത്ത് മണ്ണിൽ കുഴികുത്തി ഉറവപ്പൊട്ടുന്ന വെള്ളം ആവോളം കുടിച്ച് ക്ഷീണം തീർത്ത് എല്ലാവരും ചേർന്നൊരു പൂവിളിയാണ് 

പൂവേ പൊലി പൂവേ...
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു....


അങ്ങനെ പൂവിളിച്ച്  കുന്നിറങ്ങി നേരെ ഉപ്പുഴി പാടത്തേക്ക്.... (പണ്ട് പാടം പൂട്ടുമ്പോൾ ഉപ്പുഴിയിൽ രണ്ടു പോത്തുകളും പൂട്ടുന്നയാളും താഴ്ന്നു പോയിട്ടുണ്ട് എന്നു മുതിർന്നവർ കഥ പറയുന്നത് കേട്ടിട്ടുണ്ട്)
നെല്ലിനിടയിൽ പൊങ്ങി നിൽക്കുന്ന രാഖിപുല്ലിന്റെ വിത്തും പറിച്ച്, അമ്പലക്കുളത്തിലിറങ്ങി ആമ്പൽമൊട്ടും പറിച്ച് അമ്പലപ്പറമ്പിലെ  മണമുള്ള മഞ്ഞകോളമ്പി പൂവറുത്ത്  അന്തിക്കതിർ ഇരുട്ടിന്റെ കുപ്പായമിട്ടു തുടങ്ങുമ്പോൾ വീട്ടിലേക്ക് തിരിച്ചൊരു നടത്തമാണ്.
എത്രയെത്ര കഥകൾ
വർത്തമാനങ്ങൾ
പിണക്കങ്ങൾ പിറന്നിരിക്കുന്നു 
ആ നടത്തത്തിനിടയിൽ,
ഓണക്കോടിയെടുത്തത്, വാഴക്കുല വാങ്ങിയത്, വിരുന്നു പോകുന്നത്, റേഡിയോയിലെ ഓണക്കാലത്തെ പുതിയ 'സിനിമാ ശബ്ദരേഖകളെ പറ്റി,
ബാബു ടാക്കീസിൽ ഓണത്തിനു വരുന്ന സിനിമയെപ്പറ്റി, 
നാളെ ഇടാൻ പോകുന്ന പൂക്കളത്തെപ്പറ്റി,
മാളു അമ്മായിയും കല്യാണിയേടത്തിയും
ചാത്തൻകുട്ടിയേട്ടനും
കുഞ്ഞാടിയമ്മാവനും
കുഞ്ഞാളുയേടത്തിയും
കുഞ്ഞുട്ടേട്ടനും
കുഞ്ഞുട്ടിയേട്ടനും
പാടി കളിക്കാൻ പോകുന്ന
പാട്ടുകളെ കുറിച്ച്....
വഴികൾ പലതായ് തിരിഞ്ഞ് ഒറ്റയാകുമ്പോൾ നാളെ ഇടാൻ പോകുന്ന പൂക്കളം മനസ്സിൽ വിടരും
തുമ്പയും, മുക്കുറ്റിയും, തെവിടിച്ചിയും, ചെമ്പരത്തിയും, മത്തൻ പ്പൂവും, പെരുവിൻ പൂവും ആമ്പലും തുടങ്ങി പല പൂക്കൾ നിറയുന്ന നമ്മുടെ പൂക്കളം.
ഓർമകളിൽ ഇതൊല്ലാം നിറയുമ്പോഴും ഇന്ന് ഓണക്കാലത്ത് ഞാനും വാങ്ങുന്നു ഒരു പ്ലാസ്റ്റിക് കൂട് ചെണ്ടുമല്ലിയും വാടാമല്ലിയും.
      
എങ്കിലും ഇന്നും ആരുമറിയാതെ രണ്ടു പൂ കുമ്പിളിൽ പറിച്ചെടുത്ത് വരുമ്പോൾ മനസ്സിൽ കുട്ടിക്കാലം നിറയും.
അതെ,
ഓണക്കാലങ്ങളെല്ലാം
മനോഹരമായിരുന്നു,
തിരിഞ്ഞു നോക്കുമ്പോൾ
ഇല്ലായ്മകളിലും
സമ്പന്നമായിരുന്നു
ഓണവും
പൂക്കളങ്ങളും.....


തുടരും......


അജേഷ്.പി
ajeshptb@gmail.com

2020 ഏപ്രിൽ 4, ശനിയാഴ്‌ച

ഓർമകളുടെ സിക്സർ



ഓർമകളുടെ സിക്സർ
അജേഷ്.പി


വൈകുന്നേരം സ്കൂൾ വിട്ടു വന്നാൽ സഞ്ചി ഒരേറാണ് വൈക്കോൽ പുരയുടെ ചാണകമെഴുകിയ കോലായിലേക്ക്,
കൃത്യമായി സഞ്ചി വീഴുന്ന ശബ്ദം കേട്ടാൽ അമ്മയുടെ ചീത്ത തുടങ്ങുകയായി
വന്നു.,,,,
ഓടി,
എടാ ചായ കുടിച്ചിട്ട് പോടാ....
അച്ഛൻ വന്നാൽ ഞാൻ പറയും....
അതു കേട്ടാൽ മുന്നോട്ടടുത്ത വണ്ടി 
പടിക്കൽ സ്റ്റോപാകും.
പതിയെ അടുക്കളയിൽ
കയറി പലകയിട്ട് ഇരുന്ന്
ഒരു ചായകുടിയുണ്ട്
നാലു മണി ചായക്ക്
അവിലൊ, ചോറു കൊണ്ടുള്ള ഉപ്പു മാവോ അങ്ങനെ എതെങ്കിലുമൊന്ന് റെഡി.
പകുതിയായാൽ വായയിൽ കുത്തിനിറച്ച് ഒരോട്ടമാണ്.
ഉണ്ണിക്കുട്ടാ.,,,
രാജൂ...
ഫഹദേ....
ടാ മധും പ്രേമനും വന്നൊ,
കണ്ണൻ അമ്പലപ്പറമ്പിലുണ്ടാവും,
അതെ 
അമ്പലപ്പറമ്പാണ് ഞങ്ങളുടെ
കളിയിടം.
എളുപ്പത്തിന് അമ്പലാറമ്പ് എന്നു പറയും.
മരം കൊണ്ടുണ്ടാക്കിയ ബാറ്റും, ശീമക്കൊന്ന സ്റ്റമ്പും ടെന്നീസ്ബാളും പിടിച്ച് പിന്നെ ഒരു നടത്തമാണ്. നടത്തത്തിനിടയിൽ സച്ചിനും ദ്രാവിഡും ഗംഗുലിയും,ലക്ഷ്മണും ഞങ്ങളുടെ ഇടയിലുണ്ടാവും. അമ്മുംക്കുന്നത്തെ കുളവും കടന്ന് കയറ്റം കയറി ഞങ്ങളങ്ങനെ അമ്പലാറമ്പിലേക്ക്....
ഇനി പേരിടലാണ്
സച്ചിൻ വേണോ, ഗാംഗുലി വേണോ., ?
മമ്മുട്ടി വേണോ, മോഹൻലാൽ വേണോ?
ഇന്ത്യവേണോ ഇംഗ്ലണ്ട് വേണോ.,,,,
അങ്ങനെ പല പേരുകളാൽ അതങ്ങനെ കഴിയും. പിന്നെ കളിയാണ്  ഓടിയും ചാടിയും ഡൈവ് ചെയ്തു സിക്സറിടിച്ചും വിക്കറ്റെടുത്തും കളിയങ്ങനെ തുടരും വെയിൽ പോയി ഇരുട്ടു പരക്കുന്നതു വരെ.
ഇരുട്ടായാൽ  കുറച്ചു നേരം പറമ്പിലിരുന്ന് വർത്തമാനമാണ്
സ്കൂളിൽ അടി കിട്ടിയത്
ബാബു ടാക്കീസിൽ പോയി കണ്ട സിനിമകൾ
പൂരങ്ങൾ വർത്തമാനത്തിന് വിഷയങ്ങളേറെ, പിന്നീട് വീട്ടിലോട്ടുള്ള നടത്തം.

             അവധി ദിനമാണെങ്കിൽ കളി രാവിലെ തുടങ്ങും അയൽപ്രദേശങ്ങളുമായുള്ള മാച്ചുകളാണ് പ്രധാനം സ്കൂളുപടിക്കാരും,വള്ളൂക്കാരുമായി ആണ് സ്ഥിരം മാച്ചുകൾ, പിന്നെ നേരെ വന്ന് അമ്മുംകുളത്തിലൊരു ചാട്ടമാണ് നീന്തൽ,പൊന്തു വെച്ച്കളി,തലകുത്തിമറയൽ, ബെൽറ്റടി. കുളിച്ച് തിമർക്കുമ്പോഴാവും കുഞ്ഞാപ്പാപ്ല (കു ളത്തിന്റെ ഉടമസ്ഥൻ) യുടെ വരവ് പിന്നെ ചീത്തയാണ് അവിടുന്നൊരു ഓട്ടമാണ് തലതോർത്താതെ, നനഞ്ഞൊട്ടി, കണ്ണു ചുവന്ന്....
വീട്ടിലെത്തിയാൽ ചീത്തയുടെ പൊടിപൂരം അച്ഛനുണ്ടെങ്കിൽ പുളിവാറൽ തുടയിലങ്ങനെ ചിത്രമെഴുതും.

       എങ്കിലും മഴയും വെയിലും ഒന്നുമില്ലാതെ ആ കുട്ടിക്കാലം എന്റെ ഗ്രാമത്തിന്റെ നന്മയിലങ്ങനെ ഓടി നടക്കും.
ഓർമകളിനിയും കഥകൾ കിനിയുന്നുണ്ട്, നാട്ടിലെ പ്രധാനപ്പെട്ട കുറെ കഥാപാത്രങ്ങൾ, ചിരികൾ അങ്ങനെ നിരവധി...
ഇന്ന് എന്റെ ഗ്രാമമാകെ മാറി അമ്മുംകുന്നത്ത് കുളം വെറുമൊരു കുണ്ടായി അവശേഷിക്കുന്നു. കുഴിച്ചാൽ ഇനിയും ഓർമകളുടെ തെളിനീരുറവപ്പെട്ടുമവിടെ,
അമ്പലാറമ്പും ഹൗസിംഗ് കോളനിയായി എങ്കിലും ചില ആർപ്പുവിളികൾ ഉയരുന്നുണ്ടവിടെ ഇന്നും ഓർമകളിൽ ആ വീടുകൾക്കു മുകളിലൂടെ സിക്സറുകൾ പറക്കുന്നുണ്ട്.
ഓർമകളുടെ ചുരുക്കെഴുത്തിൽ ഈ ക്യാൻവാസ് നിറഞ്ഞു. ഇനിയുമുണ്ടേറെ അവയിൽ വീണ്ടും മഷി പടർത്തും.
    പട്ടാമ്പിയിലെ ശങ്കരമംഗലമെന്ന പ്രദേശത്തെ എന്റെ ഗ്രാമത്തെ ഞാനന്നും വരച്ചിടും.ഓർമകളിൽ വന്നു തിരക്കു കൂട്ടുന്നവയെ വീണ്ടും ചേർത്തുവെയ്ക്കും....'
(തുടരും)

അജേഷ്.പി
ajeshptb@gmail.com

2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച




പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...