2024 മാർച്ച് 13, ബുധനാഴ്‌ച

സൂരജിൻ്റെ അത്ഭുത യാത്ര

സൂരജിൻ്റെ അത്ഭുത യാത്ര
അജേഷ് .പി


ഷാനവാസ് കുലുക്കല്ലൂരിൻ്റെ ബാലസാഹിത്യ നോവലാണ് "സൂരജ് കണ്ട അത്ഭുതലോകം" എന്ന കൃതി. സൂരജ് എന്ന കുട്ടി നരിപ്പാറ എന്ന മലമുകളിലേക്കും അവിടുത്തെ ഗുഹയിലേക്കും നടത്തുന്ന സാഹസിക യാത്രയും അവിടെ അനുഭവിക്കുന്ന അത്ഭുത കാഴ്ചകളുമാണ് ഈ നോവൽ. 

അമ്മയും അച്ഛനു കല്യാണത്തിനു പോയ ദിനമാണ് സൂരജ് നരിപ്പാറ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. തൻ്റെ സൈക്കിളിലിലാണ് വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള നരിപ്പാറയിലേക്ക് യാത്ര തിരിക്കുന്നത്. നരിപ്പാറയിൽ നിറയെ അപകടങ്ങളുണ്ട്, കാട്ടുമൃഗങ്ങളുണ്ട് എന്ന അമ്മയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സൂരജ് ഒറ്റയ്ക്ക് നരിപ്പാറ കയറിപ്പോകുന്നത്. ദൂരെ മലമുകളിൽ എത്തിയ സൂരജ് താഴേക്ക് നോക്കുമ്പോൾ കാണുന്നത് മനോഹരമായ പുഴയും ദൂരേക്ക് വഴികാട്ടി കിടക്കുന്ന റെയിൽപ്പാളങ്ങളും, മലകളും, ഗ്രാമത്തിൻ്റെ മനോഹാരിതയുമാണ്... 

പതിയെ നരിപ്പാറയിലെ ഗുഹയിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുന്ന അവൻ കാണുന്ന കാഴ്ച,
ഗുഹാമുഖത്ത് മുന്നേ വന്നു പോയ സഞ്ചാരികൾ  അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളുമാണ്. ഇത് സൂരജിൻ്റെ മനസ്സിൽ വേദനയുണ്ടാക്കുന്നു. ഗുഹയിലേക്ക് ഇറങ്ങും മുൻപ് അവൻ ആ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഒരു കവറിൽ കെട്ടിവെക്കുന്നു. തിരിച്ചു പോകുമ്പോൾ ഹരിത കർമ്മസേനക്കു കൊണ്ടുപോയി കൊടുക്കുവാൻ. കുട്ടികൾ ചിലപ്പോൾ വലിയ കാര്യങ്ങൾ മുതിർന്നവരെ പഠിപ്പിക്കും എന്നതിന് വലിയ ഉദാഹരണമാണ് ഈ സന്ദർഭം. ഈ നോവൽ വായിക്കുന്നവരിൽ ഒരു വിഭാഗമെങ്കിലും ഈ  കാര്യത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കും, ചിലർ  മാതൃകയാക്കും തീർച്ച.

ഗുഹയിലേക്ക് കടന്നതും ചൂടിനു ശമനമെന്നോണം ഒരു തണുപ്പ് അവനെ വട്ടം പിടിക്കുന്നു. ബാഗിൽ കരുതിയ പെൻസിൽ ടോർച്ചു തെളിച്ച് ഗുഹയിലൂടെ മുന്നോട്ട് പോകുന്നു. ടോർച്ചിൻ്റെ മങ്ങിയ വെളിച്ചത്തിലവന് ഉറുമ്പുകളെയും, പാറ്റകളെയും, കോട്ടരെമകളെയും മാത്രം കൂട്ടിന് ലഭിക്കുന്നു. പതിയെ ഗുഹയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന സൂരജ്  ചെയ്യുന്നത് പുറത്ത് നിന്ന് ഒരു നൂൽ കെട്ടി വഴിയറയാനായി കൂടെ കൊണ്ടു പോകുന്നു എന്നതാണ് , ഓരോ അടി നടക്കുമ്പോഴും അവന് വീടുമായുള്ള ബന്ധം വേർപ്പെട്ട് വേറൊരു ലോകത്ത് താൻ അകപ്പെടുന്നതായി അനുഭവപ്പെടുന്നു.

ഒരു പോലെ തോന്നിക്കുന്ന പല വഴികൾ, നടുഭാഗം മാത്രം ഉയർന്നു നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ
ക്ഷീണം കൊണ്ട് അവൻ ഉറങ്ങി പോകുന്നു. ഉറക്കത്തിലവൻ ഒരു സ്വപ്നം കാണുന്നു.

സുന്ദരമായ വഴിയിലൂടെ നടന്ന് ഒരു തടാകത്തിൽ എത്തിച്ചേരുന്നത്.പാൽ പോലെ വെളുത്ത തടാകം. വീണ്ടും നടന്ന് അവൻ ഒരു ദ്വീപിലെത്തി ചേരുന്നു. അവിടുത്തെ മണൽ മുഴുവൻ സ്വർണമായിരുന്നു.പുന്തോട്ടങ്ങൾ, അരുമമൃഗങ്ങൾ, മനോഹരമായി ഒഴുകുന്ന നദികൾ, സുഗന്ധപൂരിതമായ കുളിർക്കാറ്റ്.....
ഒരു ദിവസം മുഴുവൻ അവൻ വിശപ്പും ദാഹവും അറിയാതെ അവിടം നടന്നു കാണുന്നു... സ്വപ്നത്തിലൊടുവിൽ ഒരു ഭീകരജീവിയവനെ പിടിക്കാൻ ഉയർന്നു വരുന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന അവൻ വീണ്ടും നടക്കുന്നു പുറത്തേക്കുള്ള വഴിയറിയാതെ ആ ഗുഹയിൽപെട്ടു പോകുന്നു. ഇടയിൽ വലിയൊരു അപകടം പിണയുന്നു. ആ അപകടലോകത്തു നിന്ന് അവനെ രക്ഷിച്ച് കൊണ്ടു പോകുന്നത് സുന്ദരനായ സുപുക്ഷരൻ എന്ന നന്മ പക്ഷത്തുള്ള മനുഷ്യനാണ്. വീണ്ടും നന്മയുടെ ലോകത്തെ അത്ഭുത കാഴ്ചകളാണ് അവനെ കാത്തിരിക്കുന്നത്.ആ മനോഹര രാജ്യം അവസാനിക്കുന്നിടത്തു നിന്ന് വീണ്ടും ഒരു ഭീകരജീവി അവനെ കൊത്തി പറക്കുന്നു. ഒടുവിൽ അപകടങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ട്  പുറത്തേക്കുള്ള വഴി കാണിക്കുന്നത് ചൂളം വിളിക്കുന്ന തീവണ്ടിയാണ്....

ബാലസാഹിത്യ കൃതികൾക്കുണ്ടാവേണ്ട ചില പ്രത്യേകതകളാണ് വായനക്കാരനെ ഫാൻ്റസിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോവുകയെന്നതും, അതുപോലെ വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കുകയെന്നതും . സൂരജിൻ്റെ ഈ യാത്രയിൽ ഇതുരണ്ടുമുണ്ട്.കൂടാതെ ലളിതമായ ഭാഷയിലെ ആഖ്യാനം ഈ കൃതിയിലേക്ക് നമ്മെ അടുപ്പിക്കുന്നു. ജീവിതത്തിൽ നാം പുലർത്തേണ്ട നല്ല മാതൃകകളുണ്ട് സന്ദേശങ്ങളുണ്ട് ഈ പുസ്തകത്തിൽ. .

സൂരജിൻ്റെ ഈ യാത്രയിൽ എഴുത്തുകാരൻ തൻ്റെ നാടിൻ്റെ മനോഹാരിത നിറച്ചു വെയ്ക്കുന്നുണ്ട്. റെയിലും,നിലമ്പൂരിലേക്കു പോകുന്ന തീവണ്ടിയും,രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കാൻ വന്ന റെയിൽവേഗേറ്റും, ഗ്രാമത്തിലെ സ്കൂളും, മണിയേട്ടൻ്റെ കടയിലെ നെയ്യപ്പത്തിൻ്റെ രുചിയും, എല്ലാം ഈ നോവലിൽ അനുഭവിച്ചറിയാം....

"വായന എന്നത് ഒരു ജോലിയായി അല്ലെങ്കിൽ കടമയായി കുട്ടികൾക്ക് നൽകരുത്. അത് സമ്മാനമായി നൽകണം."
അമേരിക്കൻ എഴുത്തുകാരിയായ കേറ്റ്ഡികാമില്ലോയുടെ ഈ  അഭിപ്രായം പോലെ തന്നെ കുട്ടികൾക്കുള്ള സമ്മാനമാണ് ഷാനവാസ് കുലുക്കല്ലൂരിൻ്റെ ഈ ബാലസാഹിത്യ നോവൽ. വായനക്കു ശേഷവും സൂരജും നരിപ്പാറകുന്നും, ആ ഗ്രാമവും നമ്മുടെ കൂടെ തന്നെയുണ്ടാവും.

©️അജേഷ് പി
ajeshptb@gmail.com

2024 മാർച്ച് 5, ചൊവ്വാഴ്ച

അടപടലമീ ഓർമ്മക്കാറ്റ്


 


അടപടലമീ  ഓർമ്മക്കാറ്റ് 

അജേഷ് പി


''അടപടലം പൂഴിക്കാറ്" കവി രാജേഷ് നന്ദിയംകോടിൻ്റെ ഓർമ്മകളുടെ പുസ്തകമാണിത്. ഈ ഓർമ്മകൾ ഇടതടവില്ലാതെ വായിച്ചു പോകുമ്പോൾ നമ്മളും പഴയകാലത്തിൻ്റെ ചിത്രങ്ങളിലേക്ക് പതിയെ നടന്നു കയറും.

ഈ പുസ്തകം വായിക്കുമ്പോൾ തന്നെയറിയാം തൻ്റെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരു എഴുത്തുകാരനെ. ഓർമ്മകളെഴുത്ത് ജീവിതത്തിൽ നടത്തിയ സമരങ്ങളുടെയും മുദ്രകുത്തലാണ്. ആ അടയാളം ഓരോ അധ്യായങ്ങൾ നടന്നു കയറുമ്പോഴും നമ്മുക്ക് കണ്ടെത്താവുന്നതാണ്.

സാധാരണക്കാരാനാണ് രാജേഷ് നന്ദിയംകോടെന്ന എഴുത്തുകാരൻ, അതു കൊണ്ട് തന്നെ അയാൾ എഴുതി വെക്കുന്ന ഓരോ അക്ഷരങ്ങൾക്കും നാടിൻ്റെ ചൂരുണ്ടെന്ന് ഈ പുസ്തകം വായിക്കുമ്പോൾ അറിയാം....

വീടും, നന്ദിയംകോടെന്ന ഗ്രാമവും, തെൻ്റെ തൊഴിലായ മരപ്പണിയും, നാടകവും ഈ എഴുത്തിൽ ചിന്തേരിട്ട മരം പോലെ തെളിച്ചമുള്ള ഓർമകളായി ഈ പുസ്തകത്തിലുണ്ട്.

ഒന്നാമത്തെ അധ്യായം തുടങ്ങുന്നതു തന്നെ എത്ര മനോഹരമായാണ് "നല്ല വേനലാണ് ശീമക്കൊന്ന കായകൾ പൊട്ടുന്ന ഒച്ച. ഇടക്കിടെ ചില അപ്പൂപ്പൻ താടികൾ മേലുരുമ്മി കടന്നു പോയി " ഈ അപ്പൂപ്പൻ താടികൾ വന്നിരിക്കുന്നത് ഗൃഹാതുരമായ നമ്മുടെ മനസ്സിൽ തന്നെയാണ്.

തൻ്റെ പണിക്കിടയിൽ അയാൾ എത്ര സൂക്ഷ്മമായാണ് എലികളെയും അണ്ണാൻ മാരെയും നിരീക്ഷിക്കുന്നത്. വേനൽകാലത്തെ പ്രധാന പണികളിലൊന്ന് ഓടിട്ട വീടുകൾ പൊളിച്ചു മേയലാണ് ഓരോ വീടുകൾ പൊളിച്ചുമാറ്റുമ്പോഴും ഈ ജീവികൾ ഒളിച്ചു കടത്തിയ പല സാധനങ്ങളും മേൽക്കൂരയിൽ കണ്ടെത്തുന്നു, വളകൾ ഷഡ്ഡികൾ കൺമഷിപാത്രങ്ങൾ അങ്ങനെ നീളുന്നു ആ സാധനങ്ങൾ....കാറ്റിന് കശുമാങ്ങേടെ ഗന്ധമുണ്ട് എന്ന ഭാഗം വായിച്ചെടുക്കുമ്പോൾ സ്വന്തം കുട്ടിക്കാലത്തേക്ക് നമ്മളും യാത്ര പോകും. പറങ്കുച്ചി (കശുമാവ്) കാടുകൾ താണ്ടി കശുവണ്ടി തെരഞ്ഞ് കണ്ടെത്തി വിറ്റ് കാശുകാരനായ ആ പഴയ കാലം എന്നിലേക്കും കടന്നു വരുന്നു....

ശരാശരി മലയാളിയുടെ വീട് എന്ന സങ്കൽപ്പത്തെ കുറിച്ച് നമുക്കറിവുള്ളതാണ്. കടമാണെങ്കിലും രണ്ടു നില വേണം, ജീവിതകാലം മുഴുവൻ തലമുറകൾ കടത്തിലാവണം എന്ന തരത്തിലാണ് വീടുവെയ്പ്പ് ആ സങ്കൽപ്പത്തെ എത്ര മനോഹരമായാണ് എഴുത്തുകാരൻ പൊളിച്ചെഴുതുന്നത്. വയൽക്കരയിലെ ഓടിട്ട ചെറിയ വീട് തനിക്കും കുടുംബത്തിനും താമസിക്കാൻ ധാരാളം എന്നദ്ദേഹം പറയുന്നു.

ഒപ്പം ഇങ്ങനെയും ഉറുമ്പുകളുടെ മണ്ണിനടിയിലെ കൊട്ടാരങ്ങൾ, മരക്കൊമ്പത്തെ കിളി വീടുകൾ അതെല്ലാം കാണുവാനും ചിന്തിക്കുവാനും നമുക്ക് ഇടം നൽകുന്നു.

നന്ദിയംകോട്ടെയും, കൂറ്റനാട്ടേയും, പെരിങ്ങോട്ടെയും, വാ വന്നൂരിലെയും പല മനുഷ്യജീവിതങ്ങളെ നമുക്ക് മുന്നിൽ ഈ പുസ്തകം വരച്ചുകാട്ടുന്നു.

പറയുവാൻ ഒത്തിരി പേരും ഒത്തിരി കാര്യങ്ങളുമുണ്ട്..

കല്യാണ വീടുകൾ ,പണിയിടങ്ങൾ, ഭാരതപ്പുഴ, മദ്യ മണക്കുന്ന രാത്രികൾ, ചക്കക്കുരു മുളച്ചുപൊന്തിയ അടുക്കള, അങ്ങനെയങ്ങനെ ഓർമ്മകളുടെ ദേശങ്ങൾ പലതായി വരച്ചു ചേർക്കുന്നു.

വിനു എന്ന കൂട്ടുകാരനും ഞാവൽ പഴവും ഓർമ്മകളിൽ മായാതെ നിൽക്കും, സുധാകരേട്ടനും അമ്മയും ഭാര്യയും ഇന്നും ഓരോ ഗ്രാമത്തിലുമുണ്ട്. ഉണ്ണിക്കൃഷ്ണനളിയൻ ഗ്രാമത്തിലെ ദുബായ് ക്കാരുടെ പ്രതിനിധിയാണ്. xxx സിഗരറ്റും സ്പ്രേമണക്കുന്ന ദേഹവും. ടേപ്പ് റെക്കോർഡറും കൊണ്ട് നടക്കുന്ന ഗൾഫുക്കാർ  ഇന്നലെയെന്ന പോലെ ഓർമകളിൽ ഓടിയെത്തുന്നു.

ബ്രേക്ക് സുരയും കൂട്ടരും, വേശു ചേച്ചിയും മണിയേട്ടനും,ആരോരുമില്ലാതെ കൂറ്റനാട് അങ്ങാടിയിൽ നടന്നിരുന്ന രാമുവും, മംഗലാപുരത്തെ കോൺട്രാക്ടറും നാട്ടിൽ ഒരാളും അംഗീകരിക്കാത്തയാളുമായ മാനുവേട്ടനും, അക്ഷരത്തോടൊപ്പം അന്നവും പാകം ചെയ്ത് തൻ്റെ കുട്ടികൾക്ക് നൽകുന്ന പേരറിയാ മാഷും, തെരുവു സർക്കസുക്കാരും, അവിൽ വിൽപ്പനക്കാരൻ വേലുവും തുടങ്ങി പല ആളുകളും നമുക്കു ചുറ്റും ജീവിച്ചിരുന്നവരോട് സാമ്യം തോന്നും.

പലപ്പോഴും പറ്റിക്കപ്പെട്ട പണിക്കാരനാവുന്നു കവി. കവിതയെഴുത്തും, തൻ്റെ ആദ്യ കാവ്യസമാഹാരത്തെയും ഓർത്തെടുക്കുന്നു പല ഭാഗങ്ങളിൽ....

ജീവിതം ഒരു സമരമാണ് രാജേഷ് നന്ദിയംകോട് എന്ന എഴുത്തുകാരന്, തൻ്റെ തൊഴിൽ ആയുധങ്ങൾ പോലെ എഴുത്തും ആ സമരത്തെ മുന്നോട്ട്  നയിക്കാനുള്ള ഉപകരണമാണ്.

വായിക്കുക ഈ ഓർമ്മപ്പുസ്തകം.  നിങ്ങളും ഞാനും നടന്നു വന്ന വഴികളിലെ ഇന്നലെകളുടെ തനിപ്പകർപ്പുകൾ കൂടിയാണത്......


©️ അജേഷ് പി                                                                      ajeshptb@gmail.com 


പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...