കടലാസുപൂക്കൾ
വാക്കുകൾ പൂക്കുന്നിടം
2024 നവംബർ 29, വെള്ളിയാഴ്‌ച
പച്ച മനുഷ്യന്റെ കഥകൾ
2024 ഓഗസ്റ്റ് 6, ചൊവ്വാഴ്ച
ഹിരോഷിമ ദിനം
2024 ജൂലൈ 24, ബുധനാഴ്‌ച
കഥകളുടെ നാട്ടുവഴികൾ
2024 മാർച്ച് 13, ബുധനാഴ്‌ച
സൂരജിൻ്റെ അത്ഭുത യാത്ര
2024 മാർച്ച് 5, ചൊവ്വാഴ്ച
അടപടലമീ ഓർമ്മക്കാറ്റ്
അടപടലമീ ഓർമ്മക്കാറ്റ്
അജേഷ് പി
''അടപടലം പൂഴിക്കാറ്" കവി രാജേഷ് നന്ദിയംകോടിൻ്റെ ഓർമ്മകളുടെ പുസ്തകമാണിത്. ഈ ഓർമ്മകൾ ഇടതടവില്ലാതെ വായിച്ചു പോകുമ്പോൾ നമ്മളും പഴയകാലത്തിൻ്റെ ചിത്രങ്ങളിലേക്ക് പതിയെ നടന്നു കയറും.
ഈ പുസ്തകം വായിക്കുമ്പോൾ തന്നെയറിയാം തൻ്റെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ഒരു എഴുത്തുകാരനെ. ഓർമ്മകളെഴുത്ത് ജീവിതത്തിൽ നടത്തിയ സമരങ്ങളുടെയും മുദ്രകുത്തലാണ്. ആ അടയാളം ഓരോ അധ്യായങ്ങൾ നടന്നു കയറുമ്പോഴും നമ്മുക്ക് കണ്ടെത്താവുന്നതാണ്.
സാധാരണക്കാരാനാണ് രാജേഷ് നന്ദിയംകോടെന്ന എഴുത്തുകാരൻ, അതു കൊണ്ട് തന്നെ അയാൾ എഴുതി വെക്കുന്ന ഓരോ അക്ഷരങ്ങൾക്കും നാടിൻ്റെ ചൂരുണ്ടെന്ന് ഈ പുസ്തകം വായിക്കുമ്പോൾ അറിയാം....
വീടും, നന്ദിയംകോടെന്ന ഗ്രാമവും, തെൻ്റെ തൊഴിലായ മരപ്പണിയും, നാടകവും ഈ എഴുത്തിൽ ചിന്തേരിട്ട മരം പോലെ തെളിച്ചമുള്ള ഓർമകളായി ഈ പുസ്തകത്തിലുണ്ട്.
ഒന്നാമത്തെ അധ്യായം തുടങ്ങുന്നതു തന്നെ എത്ര മനോഹരമായാണ് "നല്ല വേനലാണ് ശീമക്കൊന്ന കായകൾ പൊട്ടുന്ന ഒച്ച. ഇടക്കിടെ ചില അപ്പൂപ്പൻ താടികൾ മേലുരുമ്മി കടന്നു പോയി " ഈ അപ്പൂപ്പൻ താടികൾ വന്നിരിക്കുന്നത് ഗൃഹാതുരമായ നമ്മുടെ മനസ്സിൽ തന്നെയാണ്.
തൻ്റെ പണിക്കിടയിൽ അയാൾ എത്ര സൂക്ഷ്മമായാണ് എലികളെയും അണ്ണാൻ മാരെയും നിരീക്ഷിക്കുന്നത്. വേനൽകാലത്തെ പ്രധാന പണികളിലൊന്ന് ഓടിട്ട വീടുകൾ പൊളിച്ചു മേയലാണ് ഓരോ വീടുകൾ പൊളിച്ചുമാറ്റുമ്പോഴും ഈ ജീവികൾ ഒളിച്ചു കടത്തിയ പല സാധനങ്ങളും മേൽക്കൂരയിൽ കണ്ടെത്തുന്നു, വളകൾ ഷഡ്ഡികൾ കൺമഷിപാത്രങ്ങൾ അങ്ങനെ നീളുന്നു ആ സാധനങ്ങൾ....കാറ്റിന് കശുമാങ്ങേടെ ഗന്ധമുണ്ട് എന്ന ഭാഗം വായിച്ചെടുക്കുമ്പോൾ സ്വന്തം കുട്ടിക്കാലത്തേക്ക് നമ്മളും യാത്ര പോകും. പറങ്കുച്ചി (കശുമാവ്) കാടുകൾ താണ്ടി കശുവണ്ടി തെരഞ്ഞ് കണ്ടെത്തി വിറ്റ് കാശുകാരനായ ആ പഴയ കാലം എന്നിലേക്കും കടന്നു വരുന്നു....
ശരാശരി മലയാളിയുടെ വീട് എന്ന സങ്കൽപ്പത്തെ കുറിച്ച് നമുക്കറിവുള്ളതാണ്. കടമാണെങ്കിലും രണ്ടു നില വേണം, ജീവിതകാലം മുഴുവൻ തലമുറകൾ കടത്തിലാവണം എന്ന തരത്തിലാണ് വീടുവെയ്പ്പ് ആ സങ്കൽപ്പത്തെ എത്ര മനോഹരമായാണ് എഴുത്തുകാരൻ പൊളിച്ചെഴുതുന്നത്. വയൽക്കരയിലെ ഓടിട്ട ചെറിയ വീട് തനിക്കും കുടുംബത്തിനും താമസിക്കാൻ ധാരാളം എന്നദ്ദേഹം പറയുന്നു.
ഒപ്പം ഇങ്ങനെയും ഉറുമ്പുകളുടെ മണ്ണിനടിയിലെ കൊട്ടാരങ്ങൾ, മരക്കൊമ്പത്തെ കിളി വീടുകൾ അതെല്ലാം കാണുവാനും ചിന്തിക്കുവാനും നമുക്ക് ഇടം നൽകുന്നു.
നന്ദിയംകോട്ടെയും, കൂറ്റനാട്ടേയും, പെരിങ്ങോട്ടെയും, വാ വന്നൂരിലെയും പല മനുഷ്യജീവിതങ്ങളെ നമുക്ക് മുന്നിൽ ഈ പുസ്തകം വരച്ചുകാട്ടുന്നു.
പറയുവാൻ ഒത്തിരി പേരും ഒത്തിരി കാര്യങ്ങളുമുണ്ട്..
കല്യാണ വീടുകൾ ,പണിയിടങ്ങൾ, ഭാരതപ്പുഴ, മദ്യ മണക്കുന്ന രാത്രികൾ, ചക്കക്കുരു മുളച്ചുപൊന്തിയ അടുക്കള, അങ്ങനെയങ്ങനെ ഓർമ്മകളുടെ ദേശങ്ങൾ പലതായി വരച്ചു ചേർക്കുന്നു.
വിനു എന്ന കൂട്ടുകാരനും ഞാവൽ പഴവും ഓർമ്മകളിൽ മായാതെ നിൽക്കും, സുധാകരേട്ടനും അമ്മയും ഭാര്യയും ഇന്നും ഓരോ ഗ്രാമത്തിലുമുണ്ട്. ഉണ്ണിക്കൃഷ്ണനളിയൻ ഗ്രാമത്തിലെ ദുബായ് ക്കാരുടെ പ്രതിനിധിയാണ്. xxx സിഗരറ്റും സ്പ്രേമണക്കുന്ന ദേഹവും. ടേപ്പ് റെക്കോർഡറും കൊണ്ട് നടക്കുന്ന ഗൾഫുക്കാർ ഇന്നലെയെന്ന പോലെ ഓർമകളിൽ ഓടിയെത്തുന്നു.
ബ്രേക്ക് സുരയും കൂട്ടരും, വേശു ചേച്ചിയും മണിയേട്ടനും,ആരോരുമില്ലാതെ കൂറ്റനാട് അങ്ങാടിയിൽ നടന്നിരുന്ന രാമുവും, മംഗലാപുരത്തെ കോൺട്രാക്ടറും നാട്ടിൽ ഒരാളും അംഗീകരിക്കാത്തയാളുമായ മാനുവേട്ടനും, അക്ഷരത്തോടൊപ്പം അന്നവും പാകം ചെയ്ത് തൻ്റെ കുട്ടികൾക്ക് നൽകുന്ന പേരറിയാ മാഷും, തെരുവു സർക്കസുക്കാരും, അവിൽ വിൽപ്പനക്കാരൻ വേലുവും തുടങ്ങി പല ആളുകളും നമുക്കു ചുറ്റും ജീവിച്ചിരുന്നവരോട് സാമ്യം തോന്നും.
പലപ്പോഴും പറ്റിക്കപ്പെട്ട പണിക്കാരനാവുന്നു കവി. കവിതയെഴുത്തും, തൻ്റെ ആദ്യ കാവ്യസമാഹാരത്തെയും ഓർത്തെടുക്കുന്നു പല ഭാഗങ്ങളിൽ....
ജീവിതം ഒരു സമരമാണ് രാജേഷ് നന്ദിയംകോട് എന്ന എഴുത്തുകാരന്, തൻ്റെ തൊഴിൽ ആയുധങ്ങൾ പോലെ എഴുത്തും ആ സമരത്തെ മുന്നോട്ട് നയിക്കാനുള്ള ഉപകരണമാണ്.
വായിക്കുക ഈ ഓർമ്മപ്പുസ്തകം. നിങ്ങളും ഞാനും നടന്നു വന്ന വഴികളിലെ ഇന്നലെകളുടെ തനിപ്പകർപ്പുകൾ കൂടിയാണത്......
©️ അജേഷ് പി ajeshptb@gmail.com
2024 ഫെബ്രുവരി 13, ചൊവ്വാഴ്ച
ഒരു റേഡിയോ കഥ

ഒരു റേഡിയോ കഥ
വീട്ടിൽ റേഡിയോ വാങ്ങാൻ ഞാൻ കാരണക്കാരനായ കഥ അമ്മ ഇടയ്ക്കിടെ ഇപ്പോഴും ഓർമ്മയിൽ നിന്നെടുത്ത് പറയാറുണ്ട്. മുകളിലെ ബന്ധുവീട്ടിലാണ് ആദ്യമായി ഞങ്ങളുടെ പ്രദേശത്ത് റേഡിയോ വരുന്നത്. വലിയ കൗതുകമായിരുന്നു റേഡിയോ കേൾക്കാൻ. ആദ്യമായി റേഡിയോ എന്ന അത്ഭുതപ്പെട്ടി കണ്ടപ്പോൾ വലിയ വിസ്മയമായിരുന്നു. റേഡിയോ പരിപാടികളുടെ സമയത്ത് കൃത്യമായി എല്ലാവരും വൈകുന്നേരങ്ങളിലെ പണികൾ കഴിഞ്ഞ് അവിടെ ഹാജരാകും. മുതിർന്നവരും കുട്ടികളുമെല്ലാം ഉണ്ടാകും ഹാജരായവരുടെ കൂട്ടത്തിൽ.
ഒരിക്കൽ റേഡിയോ കേൾക്കാൻ വേണ്ടി വേണ്ടി പോയ സമയത്ത് റേഡിയോ ശബ്ദം കൂട്ടാൻ വേണ്ടി അറിയാതെ റേഡിയോയുടെ നോബ് ഞാൻ പിടിച്ചു തിരിക്കുകയുണ്ടായത്രെ, അന്നെനിക്ക് നാല് വയസാണെത്രെ പ്രായം. അതിനവിടെ നിന്ന് കുറേ വഴക്ക് കേട്ടു ഞാൻ കരഞ്ഞു വീട്ടിലേക്കോടി. ആ കരച്ചിൽ വൈകിട്ട് പണി കഴിഞ്ഞു വന്ന അച്ഛനറിഞ്ഞു. ആദ്യം എന്നെക്കുറിച്ച് വഴക്ക് പറഞ്ഞെങ്കിലും, അവർ എന്നെ വഴക്ക് പറഞ്ഞത് അച്ഛനു സഹിച്ചില്ല.അന്ന് രാത്രി ആരുടെയൊക്കെയോ കയ്യിൽ നിന്ന് കാശ് കടം വാങ്ങി ഒരു പുതിയ റേഡിയോ വീട്ടിലെത്തി..
റേഡിയോ വന്നതിനുശേഷം അതായി വീട്ടിലെ സമയപെട്ടിയും എന്നു പറയാം. അന്ന് ക്ലോക്കൊന്നും വീട്ടിലില്ല. രാവിലത്തെ പ്രാദേശിക വാർത്തയും, സംസ്കൃത വാർത്തയും, സുഭാഷിതവുമെല്ലാം ദിനചര്യകളെ കൂടി ഓർമിപ്പിക്കാനുള്ള പരിപാടികളായിരുന്നു. രാവിലെ സുഭാഷിതം കേട്ടാണ് കവുങ്ങിന്റെ പാളകുത്തിയുണ്ടാക്കിയ പാത്രത്തിൽ നിന്ന് ഉമിക്കരിയും' വാരി തിണ്ടത്തിരിക്കുന്ന സോപ്പും എടുത്ത് കുളത്തിലേക്ക് കുളിക്കാനോടുക.
ഇന്നത്തെ പോലെ എല്ലായിപ്പോഴും ഒന്നും പ്രക്ഷേപണമില്ലാത്ത ആകാശവാണി സ്റ്റേഷൻ സമയബന്ധിതമായ പരിപാടികൾ കേൾക്കാൻ വേണ്ടി സമയത്തെ കാത്തിരിക്കും രാവിലത്തെ പരിപാടികൾ എട്ടുമണിക്ക് അവസാനിച്ചാൽ പിന്നീട് 12 മണിക്കാണ് സ്റ്റേഷൻ തുറക്കുക. കൃഷിഫാമിൽ നിന്നുള്ള സൈറനാണ് ഉച്ചക്ക് റേഡിയോ ഓണാക്കാനുള്ള നേരം കേൾപ്പിക്കുക ഒരു പ്രത്യേക താളത്തോത്തോടെ സ്റ്റേഷൻ തുറക്കും പിന്നീട് വാർത്തകളും മാപ്പിളപ്പാട്ടും ആദിതാ ഇവും ചലച്ചിത്ര ഗാനങ്ങളുമായിആയി രണ്ടു മണിവരെ പരിപാടികൾ.
നാലു മണിയായാൽ സിലോൺ സ്റ്റേഷനുവേണ്ടി സൂചി അഡ്ജസ്റ്റ് ചെയ്തു തുടങ്ങും ചെറിയ ആൻറണിയിൽ ഒരു വയറു കഷണം തൂക്കി വീടിൻ്റെ ഇറയത്ത് മൂലയിൽ തൂക്കം. വേണോ വേണ്ടയോ എന്ന തരത്തിൽ സ്റ്റേഷനിൽ നിന്ന് പാട്ടുകൾ ഒഴുകിയെത്തും
പിന്നീട് രാത്രിയാണ് റേഡിയോ തുറക്കുക, കൃഷിപാഠവും യുവവാണിയും ചലച്ചിത്ര ഗാനങ്ങളും, വാർത്തയും നാടകവും അങ്ങനെ മനോഹരമായ റേഡിയോ പരിപാടികൾ.
ഓണത്തിനും വിഷുവിനും ഇടക്ക് ഞായറാഴ്ചകളിലും ചലച്ചിത്ര ശബ്ദരേഖകൾ കേൾക്കാം. ഒരു സിനിമ കാണുന്നതുപോലെ ആ ശബ്ദരേഖ കേൾക്കാൻ റേഡിയോക്കു ചുറ്റുമിരിക്കും, സിനിമാ രംഗങ്ങൾ മനസിൽ തളിയും.
തെരഞ്ഞെടുപ്പ് കാലത്ത് ഫലം അറിയുന്ന ദിവസമായാൽ രാവിലെ മുതൽ പിറ്റേന്ന് പുലർച്ചെ വരെ റേഡിയോക്കു മുന്നിലായിരിക്കും. മണിക്കൂറുകൾ ഇടവിട്ട് ഇടവിട്ട് വരുന്ന തെരഞ്ഞെടുപ്പ് വാർത്തകൾ കേൾക്കാൻ. അത്രയും കൗതുകമായിരുന്നു എനിക്കും എൻറെ നാട്ടുകാർക്കും റേഡിയോ .
റേഡിയോയിലേക്ക് കത്തയച്ച് കത്ത് വായിക്കുന്ന സമയത്ത് പേരുകൾ കേൾക്കാൻ കാത്തിരുന്ന നിമിഷങ്ങൾ സ്വന്തം പേര് കേൾക്കുമ്പോൾ ഉള്ള അതിയായ സന്തോഷം. എല്ലാ ആഴ്ചയിലും റേഡിയോയിൽ കത്തുകൾ വായിക്കുമ്പോൾ ആവർത്തിച്ചു കേട്ട ഒരു പേര് കുഞ്ഞിപ്പ പന്താവൂർ എന്ന പേരായിരുന്നു. എത്ര മനോഹരമായിരുന്നു റേഡിയോ കാലം.
പറയുന്നത് കേട്ടിട്ടുണ്ട് റേഡിയോ സ്വന്തമാക്കാൻ ലൈസൻസ് വേണമായിരുന്ന ഒരു പഴയ കാലത്തെക്കുറിച്ച്. എംടിയുടെയും മറ്റും കഥകളിലും എഴുത്തുകളിലും റേഡിയോയെക്കുറിച്ച് എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്.
പുത്തൻ മാധ്യങ്ങൾക്ക് വഴിമാറിയിട്ടും വാർത്തകൾ കേൾക്കാൻ, തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക്, കൗതുക വാർത്തകൾ അറിയാൻ, പാട്ടു കേൾക്കാൻ, കഥ കേൾക്കാൻ, കവിത കേൾക്കാൻ ,തീവണ്ടി സമയമറിയാൻ.... എത്രയോ കാലം നമുക്കിടയിൽ റേഡിയോ ഉണ്ടായിരുന്നു.....
ഒരിക്കൽ മലയാളിയുടെ ദിനചര്യയുടെ ഭാഗം തന്നെയായിരുന്നു മാർക്കോണിയുടെ റേഡിയോ......
©️ അജേഷ് പി ajeshptb@gmail.com
2024 ജനുവരി 22, തിങ്കളാഴ്‌ച
ജീവിതം ഓരോ കഥകളാണ്
ജീവിതം ഓരോ കഥകളാണ്
നമ്മളെല്ലാം ഓരോ കഥകളാണ്, പക്ഷേ ആ കഥകൾ നമ്മൾ അടയാളപ്പെടുത്തുന്നില്ല എന്നു മാത്രം. വഴിവക്കിൽ, അടുക്കളപ്പുറത്ത്, കോലായിൽ, കിടപ്പുമുറിയിൽ, വേലിക്കപ്പുറം, അങ്ങനെ അങ്ങനെ എത്ര കഥകളാണ് നമുക്ക് ചുറ്റും. എത്ര കഥകൾ കേട്ടു, അനുഭവിച്ചു അങ്ങനെ ജീവിതങ്ങൾ വലിയ വലിയ അനുഭവങ്ങളായി കഥകളായി മാറുന്നു. എന്നാൽ ഈ കേട്ടകഥകളെ, അറിഞ്ഞ കഥകളെ തനിക്ക് ചുറ്റും കടന്നുപോയ മനുഷ്യരെ കഥയുടെ ഭാഗമാക്കുകയാണ് "കനലുകൾ'' " എന്ന കഥാസമാഹാരത്തിലൂടെ ഉഷ സുധാകരൻ എന്ന കഥാകാരി.
പഠിക്കുമ്പോൾ മനോരാജ്യം കണ്ടിരുന്ന ഒരു കൊച്ചു പെൺകുട്ടി തനിക്ക് കിട്ടിയ കുറെ കഥകളെ അടുക്കിപ്പെറുക്കി വയ്ക്കുന്നത് മുതിർന്നപ്പോഴാണ്. ശരിക്കും പറഞ്ഞാൽ നമ്മൾ അടച്ചിരുന്ന കോവിഡ് കാലത്ത്, ഒറ്റയായി പോകുമ്പോൾ നമുക്കുചുറ്റും കഥകൾ നിറഞ്ഞാടും..! ആ ഏകാന്തതയിൽ ഉഷ സുധാകരനു കൂട്ടു വന്നത് കുറച്ചു കഥാപാത്രങ്ങളും അവർ കൊണ്ടുവന്നുകൊടുത്ത കഥകളുമാണ്. അത് കഥാകാരിയുടെ മനോരാജ്യത്തിലിരുന്ന് വെട്ടിയൊതുക്കി നമുക്ക് വായിക്കാനുള്ള ചിന്തിക്കാനുള്ള നല്ല അനുഭവങ്ങളാക്കി മാറ്റി തന്നിരിക്കുന്നു.
സരളമായ ഭാഷയിൽ ഒഴുക്കോടെ ആ കഥകൾ നമ്മളോട് സംവദിക്കുന്നു. ജീവിതം വലിയൊരു കനലാണ് എന്ന് ബോധ്യപ്പെടുത്തുന്നു. അതിങ്ങനെ കെട്ടുപോകാതെ ആളിത്തീരാതെ നീറിക്കൊണ്ടേയിരിക്കും മറ്റുള്ളവർക്കായി. ഈ കഥകൾ പലതും നമുക്കുചുറ്റും നാം കണ്ട പല ജീവിതങ്ങളുടെയും അനുഭവങ്ങളുടെയുമാണ്.
പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരിക ഈ കഥകളുടെ മനോഹാരിതയെ കുറിച്ച് പറഞ്ഞുവെക്കുന്നുണ്ട്. ആർക്കും കയറിച്ചെല്ലാവുന്ന ഭാഷ, നമുക്ക് നിത്യപരിചിതങ്ങളായ കഥാപരിസരങ്ങൾ, കഥാപാത്രങ്ങൾ... നമ്മുക്കിടയിലെ ജീവിതങ്ങളുടെ നേർചിത്രങ്ങളാണ് ഈ കഥകൾ.
"കനലുകൾ " എന്ന ഈ കഥാസമാഹാരത്തിൽ 18 കഥകളാണുള്ളത്. എല്ലാ കഥകളും നമുക്ക് ചിരപരിചിതമായ വഴികളിലൂടെയുള്ള യാത്രയാണ്. പക്ഷേ ഈ ജീവിതങ്ങളെ നമ്മളൊന്നും അത്ര ഗൗനിക്കാറില്ല എന്നുമാത്രം. ഇവിടെയാണ് കഥാകാരി തന്റെ കഥകളെയും കഥാപാത്രങ്ങളെയും കണ്ടുമുട്ടുന്നത്.
"കഥകളും വേശമ്മാളും " എന്ന കഥയോടെയാണ് ഈ സമാഹാരത്തിൻ്റെ തുടക്കം. അനേകം കഥകളായി വർത്തമാനങ്ങളായി ആയി മാറുന്ന വേശമ്മാൾ എന്ന തമിഴ് പെൺകുട്ടി ചൊല്ലൂര് എന്ന ഗ്രാമത്തിലെത്തുന്നത് ഭർത്താവായ തിമ്മപട്ടരുടെ കൂടെയാണ്. സ്വന്തമായി കണ്മഷി ഉണ്ടാക്കി കണ്ണ് എഴുതിയ വേശമ്മാൾ ഭർത്താവിൻ്റെ മരണത്തിനു ശേഷവും ആ ജീവിതചര്യ തുടരുന്നു. ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് ചായക്കടയും പലഹാരക്കടയും ജീവിതത്തിന്റെ ഭാഗമാക്കുന്നത്. ജീവിതത്തിൻ്റെ പലഘട്ടങ്ങളിലും വേശമ്മാൾ നിറമുള്ള കഥകളായി നാട്ടിലെ പലയിടത്തുമുണ്ട്. നാട്ടിലെ പാവപ്പെട്ട സ്ത്രീകളെ സ്ത്രീകളെ കൈ മറന്ന് സഹായിക്കുന്നു. തന്നോട് ലോഹ്യം കൂടാൻ എത്തുന്നവരുടെ മനസ്സിലിരിപ്പ് കണ്ട് അവരെ ആട്ടിപ്പായിക്കുന്നു. മൂന്നു പ്രസവിച്ച വേശമ്മാൾ തന്റെ തലതിരിഞ്ഞു പോയ മകൻ മുസ്ലീം സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വരുമ്പോൾ സ്നേഹത്തോടെ അവളെ സ്വീകരിക്കുന്നു. ആ സംഭവത്തിൽ അയൽക്കാര്യം നാട്ടുകാരും ഒറ്റപ്പെടുത്തുമ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നു. തൻ്റെ ഭർത്താവ് തിമ്മപട്ടര് മരിക്കുമ്പോൾ തളർന്നു പോകുന്ന വേശമ്മാൾ മകൻ്റെ കുഞ്ഞിൻ്റെ ജനനത്തിലൂടെ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കുന്നു. കഥകളായി വേശമ്മാൾ നാട്ടിലെ ജനങ്ങളിൽ ജീവിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കി ദിനങ്ങൾ കടന്നു പോകുന്ന ഗ്രാമത്തിന്റെ ചിത്രം ഈ കഥയിൽ കാണാം. വേശമ്മാളെപോലെ നമ്മളെല്ലാം ആരുടെയെങ്കിലും വർത്തമാനങ്ങളിലെ കഥകളും കഥാപാത്രങ്ങളും തന്നെയാണ് എന്ന ചിന്ത ഈ കഥ പറഞ്ഞു വെയ്ക്കുന്നു.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും ഒടുവിൽ ഭാരമായി മാറുകയും ചെയ്യുന്ന കഥാപാത്രങ്ങളെ നമ്മൾ പലയിടത്തും വായിച്ചും കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുണ്ട് .ഭാണ്ഡകെട്ട് എന്ന കഥയിലെ ലക്ഷ്മണൻ കാർത്ത പെങ്ങൾക്കും മകനും വേണ്ടി തന്റെ ജീവിതം മറന്നു പോയ കഥാപാത്രമാണ്. ഒടുവിൽ വയസായ കാലത്ത് മരുമകന്റെ ഭാര്യയുടെ കുത്തുവാക്ക് കേട്ട് എല്ലാ ഉപേക്ഷിച്ച് ഒരു പുലർച്ചയ്ക്ക് വീടുവിട്ടിറങ്ങുന്നു. ലക്ഷ്മണൻ കാർത്ത റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുക്കുമ്പോൾ പറയുന്നത് "ഈ ട്രെയിനിന്റെ അവസാനം വരെ " എന്നാണ്. പ്ലാറ്റ്ഫോറത്തിലെ മുറുക്കാൻ കറയുള്ള പല്ലു കാട്ടിച്ചിരിക്കുന്ന സ്ത്രീയുടെ ചോദ്യം ലക്ഷ്മണൻ കാർത്തയെ വിട്ട് നമ്മിലേക്ക് കൂടിയാണ് കൊള്ളുന്നത്. കഥയുടെ ശീർഷകം പോലെ, വയസ്സാകുമ്പോൾ എല്ലാവരും എറിഞ്ഞു കളയുന്ന കഥകൾ മാത്രമുള്ള ഭാണ്ഡക്കെട്ടുകൾ മാത്രമാകുന്നു.
മനസ്സ് എന്ന കഥയിൽ ഒരിക്കൽ അധികപ്പറ്റായി മാറിയ ശ്രീകലയുടെ ചിന്തകളിലൂടെയാണ് ഇതൾ വിരിയുന്നത്. ശിഥിലമാക്കപ്പെട്ട ഒരു ബന്ധത്തിലേക്ക് അധികപ്പറ്റായി കയറി അവിടെ നിന്നും പുറത്താക്കപ്പെട്ട തന്റെ ജീവിതത്തെ ഓർത്തെടുക്കുകയാണ്, അവസാനമായി മകനോടുത്ത് രോഗിയായ അയാളെ കാണാൻ പോകുന്ന കാർ യാത്രയിൽ അവൾ.
സീൽ എന്ന കഥയിലെ പോസ്റ്റ് ഓഫീസിലെ കത്തുകൾക്ക് മുദ്രകുത്തുന്ന റസിയ എന്ന കഥാപാത്രം വർത്തമാനകാല ജീവിതത്തിന്റെ നേർസാക്ഷ്യമാകുന്നു. ഭർത്താവിനാലും വീട്ടുകാരാലും വഞ്ചിക്കപ്പെട്ടു പോകുന്ന പുതിയകാലത്തെ സ്ത്രീ ജീവിതത്തെ വരച്ചുകാട്ടുന്നു റസിയ. കത്തുകളിൽ കുത്തുന്നുവെങ്കിലും ആ അടയാളം വയ്ക്കൽ വന്നുവീഴുന്നത് വർത്തമാനകാലത്തിൽ ജീവിക്കുന്ന സ്ത്രീവിരുദ്ധമായ ചിന്തകളുള്ള ഓരോ മനുഷ്യരുടെയും മുഖത്താണ്. പറ്റിക്കപ്പെട്ടു പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കാലത്തിനു നേരെയുള്ള ചാപ്പ കുത്തലാകുന്നു സീൽ എന്ന കഥ.
കനൽ എന്ന കഥ ശബ്ദിക്കേണ്ട സമയത്ത് ഊമകളായി നടിക്കുന്ന മനുഷ്യരുടെ കഥയാണ്. തനിക്ക് ചുറ്റുമുള്ള സഹജീവികളുടെ വേദനകളെ അറിഞ്ഞ് ജീവിക്കാനും ആ വേദനകളിൽ അവർക്ക് താങ്ങായി മാറാൻ പറ്റുകയും ചെയ്യുക എന്നതാണ് വലിയ കർത്തവ്യം. പക്ഷേ പുതിയ ലോകത്ത് മറ്റുള്ളവരുടെ വേദന അന്യരുടെ മാത്രം വേദനയാണ്. തപ്സി എന്ന ബംഗാളി പെൺകുട്ടിയുടെ ആത്മഹത്യ പോലും മിയ എന്ന യുവ ഡോക്ടറുടെ നിശബ്ദതയുടെ ശമ്പളമാണ്. ആവശ്യമുള്ളപ്പോൾ മറ്റുള്ളവർക്ക് വേണ്ടി ഇടപെടുക അതിനു പകരം ആപത്തിലവർ നഷ്ടപ്പെട്ടു പോകുമ്പോൾ അതിൽ വിലപിക്കുന്നത് നീതിയല്ല. തപ്സി എന്ന ബംഗാളി പെൺകുട്ടി പണ്ടെങ്ങോ തങ്ങളുടെ കൂടെ എടുത്ത ഫോട്ടോ സൂക്ഷിച്ചു വെച്ച് കാണിച്ചുതരുന്നത് അവൾക്കുള്ള ഒരു പ്രതീക്ഷയുടെ അടയാളമായിട്ടാണ്. പക്ഷെ ആ ഫോട്ടോ മിയയുടെ ഭർത്താവിന് വിനോദയാത്രയ്ക്കിടയിൽ വെറുതെ രസത്തിനു സംഭവിച്ചു പോയ വെറും കൗതുകം മാത്രമാകുന്നു. കെട്ടിടത്തിന്റെ ഉയരങ്ങളിൽ നിന്ന് വീണു മരിച്ച/ കൊലചെയ്യപ്പെട്ട തപ്സിക്ക് അത് അടഞ്ഞുപോയ തൻ്റെ ജീവിതത്തിലേക്കുള്ള അവസാന താക്കോലായിരുന്നു; പക്ഷേ സ്വന്തം ജീവിതത്തിൽ മാത്രം അഭിരമിക്കുന്നവർക്ക് എന്ത് ഭൂതകാല ഓർമ്മകളുടെ ചൂടും കുളിരും, തപ്സിയിൽ നിന്ന് നമ്മുടെ ഉള്ളിലേക്ക് തറച്ചു വെയ്ക്കപ്പെട്ട "കനൽ " ആകുന്നു ഈ കഥ. തപ്സിയുടെ ഈ കഥയെ വിട്ട് നമ്മൾ പോയാലും അവൾ നമ്മുടെ മനസ്സിൽ വേദനയായി നീറിക്കൊണ്ടേയിരിക്കും.
തനിയാവർത്തനം എന്ന കഥ തിരിച്ചറിയുമ്പോഴേക്കും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുന്ന പ്രകടിപ്പിക്കാത്ത സ്നേഹത്തിന്റെയും, ജീവിതത്തിന്റെയും കഥയാണ്. ശങ്കരമേനോനും അങ്ങേ വീട്ടിലെ കള്ളുകുടിയന്റെ ഭാര്യയും തനിയാവർത്തനങ്ങളിലെ ജിവിക്കുന്ന ഇരകളായി അവശേഷിക്കുന്നു. നൊമ്പരപെയ്ത്ത് എന്ന കഥ ചേച്ചിയമ്മയുടെയും കുഞ്ഞനിയന്റെയും സ്നേഹബന്ധത്തിൻ്റെതാണ്. ഉത്തരം എന്ന മക്കൾ മനസിലാക്കാതെ ഏകാന്തതയിൽ പെട്ടു പോകുന്ന അമ്മയുടെയും, ഏകാന്തതയിൽ വർത്തമാനങ്ങളുമായി വന്നു പോകുന്ന ജോസവങ്കിളിൻ്റെയും കഥയാണ്. കീർത്തിയെന്ന മകൾ അമ്മയുടെ ജോസഫങ്കളുമായി ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹത്തെ സ്വന്തം ജീവിതം കൈവിട്ടു പോകുമ്പോളും നാണക്കേടായി കാണുന്നു, പിന്നീട് വിചിന്തനത്തിൻ്റെ ഭാഗമായി അമ്മയെ മനസിലാക്കി അമ്മയുടെ ആഗ്രഹത്തെ അംഗീകരിക്കുന്ന മകളായി മാറുന്നു.
തന്നെ വേദനിപ്പിച്ചവരെയും തിരിച്ച് നന്നായി സ്നേഹിക്കുക എന്ന ചിന്ത നമ്മിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമാണ് തായ്‌വീടിലെ അലമേലു. സ്ത്രീക്ക് സ്നേഹിക്കാൻ മാത്രമാണ് നന്നായി അറിയുക, സ്നേഹത്താൽ വഞ്ചിക്കപ്പെട്ടവളാണെങ്കിലും സ്നേഹത്തെ ആവോളം നൽകൽ മാത്രമാണ് ഏറ്റവും പ്രധാനം എന്ന് അലമേലു കാണിച്ചുതരുന്നു. അമ്മയായ തായമ്മയെ വിട്ട് ഒറ്റയാകുമ്പോഴും തന്നെ വഞ്ചിച്ച പുരുഷൻറെ അച്ഛനെ വരെ സംരക്ഷിക്കുന്ന മനുഷ്യസ്നേഹിയാകുന്നു അലമേലു എന്ന കഥാപാത്രം.
ഉടുപ്പ് എന്ന ചെറിയ കഥ വലിയ അർത്ഥതലങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു. അന്ധവിശ്വാസങ്ങളുടെ ചരടുകൾ നമ്മുടെ അരയിലും കൈയിലും കഴുത്തിലുമൊക്കെ ആരും കാണാത്ത തരത്തിൽ കനത്ത കിടപ്പുണ്ടെന്ന് ഈ കഥ നമ്മളെ ഓർമ്മപ്പെടുത്തുന്നു. ഫോട്ടോ എന്നത് നമ്മുടെ സമൂഹത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടജീവിതങ്ങളുടെ പകർപ്പാണ്. ഹൈദ്രോസിക്കായുടെ കച്ചവടം, വാസ്തവം, പോക്കറ്റ്, എന്താ കഴിച്ചത്, കവറിട്ട പുസ്തകം, പായസ പാത്രം എന്നിങ്ങനെ പല കഥകൾ ജീവിതങ്ങളെ പറഞ്ഞും ചിന്തിപ്പിച്ചും ഈ സമാഹാരത്തിൽ ഇനിയുമുണ്ട്.
വർത്തമാനകാല ജീവിതത്തിൽ അറ്റു പോകുന്ന ബന്ധങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെയും, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെയും ഉഷാ സുധാകരൻ്റെ മിക്ക കഥകളിലും കണ്ടെത്താം ഫ്ലാറ്റ് ജീവിതവും നാഗര ചിന്തയും ബന്ധങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, ഒരു ഫ്ലാറ്റിന്റെ നാല് ചുവരുകൾക്ക് നടുവിൽ ഘടിപ്പിച്ച ജാലകത്തിലൂടെ കണ്ട് അവ കഥകളായി, ഒറ്റയായി പോകുന്നവരുടെ നൊമ്പരങ്ങളായി നമ്മിലേക്ക് കൊടുത്തയക്കുന്നു. കനലുകൾ വായിക്കുക....
നമ്മളും കഥകളാണ് ജീവിതത്തിൽ കഥകൾ തുടർന്നു കൊണ്ടേയിരിക്കും...
©️അജേഷ്.പി
9846979674
ajeshptb@gmail.com
പച്ച മനുഷ്യന്റെ കഥകൾ
പച്ച മനുഷ്യന്റെ കഥകൾ. അജേഷ് പി. (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന) ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...
-
തുമ്പപ്പൂവിൻ പുഞ്ചിരി പോലെ...... അജേഷ്.പി ഓണക്കാലത്തെ കുറിച്ച് ഓർക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്...! ബാല്യത്തിലെ ഓണക...









