2020 ഏപ്രിൽ 18, ശനിയാഴ്‌ച

ആകാശവാണി തെരഞ്ഞെടുപ്പ് വാർത്തകൾ


ആകാശവാണി
തെരഞ്ഞെടുപ്പ് വാർത്തകൾ
അജേഷ് പി

ഏതൊരു ഗ്രാമത്തിലും
ഒരു ചായ പീടികയുണ്ടാവും.
അതെ
ഞങ്ങടെ നാട്ടിലുമുണ്ടായിരുന്നു
ഒരു ചായ പീടിക
നാട്ടിലെ ചെറിയ രഹസ്യങ്ങൾ പോലും മേമ്പൊടി ചേർത്ത് വലിയ പരസ്യങ്ങളായി ഫലിതത്തിൽ ചാലിച്ച് അവിടെ അവതരിപ്പിക്കപ്പെടും.
സമോവറിലെ വെള്ളം തിളയ്ക്കുന്നതിന്റെ താളത്തിൽ രാഷ്ട്രീയ ചർച്ചകൾ അവിടെ പുരോഗമിക്കും.
വെള്ളപ്പം
പൊറോട്ട
ദേശ
പുട്ടും കടലയും
പരിപ്പുവട
നെയ്യപ്പം
സുഖിയൻ
കൊക്കവട (പൊക്കവട)
പപ്പടവട
ചില്ലല്ലമാരയിൽ വഴിയാത്രക്കാരെ  നോക്കി എത്ര പലഹാരങ്ങൾ.
പണ്ട് അത്താണിക്കലും ( ശങ്കരമംഗലം) പിന്നീട് തോട്ടുൽസിറ്റിയിലേക്കും പറിച്ചുനടപ്പെട്ട ഈ ചായക്കട നടത്തിയിരുന്നത് കുട്ടി മാനുവേട്ടനാണ്. ഉയരം കുറഞ്ഞ കുട്ടി മാനുവേട്ടന്റെ വലിപ്പം അറിയണമോ?
അദ്ദേഹം
വലിയ വിപ്ലവകാരിയായിരുന്നു.
സഖാവ്
പണ്ട് ഭൂസമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചയാളാണ്.
അത്താണിക്കൽ ആകുമ്പോൾ ഈ ചായക്കടയുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ആകെ ചായക്കടയിലേക്കുള്ള വരവ് റേഷൻ കടയിലേക്ക് അമ്മയുടെ കൂടെ പോകുമ്പോഴാണ് അപ്പോൾ ഒരു ചായയും ഒരു കടിയും, മറ്റൊന്ന് ആരുടെയെങ്കിലും ചായക്കുറി ഉണ്ടാവും, അന്ന് അച്ഛനും കൊണ്ടു പോകും.
ചായക്കുറി എന്താന്നല്ലെ,
പണ്ട് ആളുകൾ മറ്റുള്ളവർക്ക് കൊടുത്തിട്ട പൈസ ബുദ്ധിമുട്ട് വരുമ്പോൾ തിരിച്ചു കിട്ടാൻ നടത്തുന്ന പരിപാടിയാണിത്. നോട്ടീസടിച്ച് ക്ഷണിച്ച് ഒരു പാട്ടൊക്കെ വെച്ച് ചായ പീടികയിലാവും ഇത് നടത്തുക, വൈകുന്നേരങ്ങളിലായോണ്ട് അധികവും നെയ്യപ്പവും ചായയുമാകും സൽക്കാരം. നാട്ടിൽ നിന്ന് ചായക്കുറി വിസ്മൃതിയിലാണ്ടു  'പോയെങ്കിലും കൂട്ടായ്മയുടെ വലിയ സന്ദേശങ്ങളാണ് ഇത്തരം നാട്ടു പരിപാടികളൊക്കെ തന്നിരുന്നത്.
കുട്ടി മാനുവേട്ടന്റെ ചായപീടിക തോട്ടുങ്ങൽ സിറ്റിയിലേക്ക് മാറ്റപ്പെട്ടതോടെയാണ് ചായ പീടികയുമായി സമ്പർക്കം കൂടുന്നത്, തോട്ടുങ്ങൽ സിറ്റിയിൽ അന്ന് അഞ്ച് കടകളുണ്ട്
അലവിക്കാന്റെ പലച്ചരക്ക്, അബ്ദുക്കാന്റെ മിഠായിക്കട, മൊയ്തീൻ കുട്ടിക്കാന്റെ മുറക്കാനും കാലിചായയും(ഇന്നും ഇതവിടെ ഉണ്ട് ), ചൊകില്ലായിക്കാന്റെ ബീഡി തുരുപ്പ് കട. വേനൽക്കാലമാകുമ്പോൾ പറങ്കിയണ്ടി പൊടിച്ച് വിറ്റു കിട്ടുന്ന കാശു കൊണ്ട് കൊക്കവട (പൊക്കവട) വാങ്ങാൻ അങ്ങോട്ടാണ് ഓടുക.
ഈ ചായക്കട ഒരു സർവ്വ രാഷ്ട്രീയ പാർട്ടി സംഗമ വേദിയാണ്, ചായയും കുടിച്ച് പത്രം വായിച്ച്, റേഡിയോ വാർത്തകൾ കേട്ട് രാഷ്ട്രീയ വാദങ്ങളങ്ങനെ കൊഴുക്കും.
ഇ.എം.എസും, ഏ.കെ.ജിയും, നായനാരും
കരുണാകരനും, ആന്റണിയും, ഇന്ദിരാഗാന്ധിയും, എൽ.കെ.അദ്വാനിയുമൊക്കെ ചർച്ചയിൽ പരസ്പരം ഏറ്റുമുട്ടും. മുൻതൂക്കം ഇടതിനു തന്നെ, വാഗ്വാദങ്ങൾ മൂർച്ചിക്കുമ്പോൾ പട്ടാള ഭരണത്തെ കുറിച്ച് പറഞ്ഞ് യു.പി.ക്ക ചർച്ചയിൽ ചിരിക്ക് തിരികൊളുത്തും.
ഇടതിനും
കോൺഗ്രസിനുമാണ്
ഞങ്ങടെ നാട്ടിൽ അന്നു വേരോട്ടമുള്ളും, ഇന്നും അന്നും ബി ജെ പി ക്ക് നാട്ടിൽ വലിയ സ്വാധീനമൊന്നുമില്ല.
തെരഞ്ഞെടുപ്പ് കാലവും ഇങ്ങനെ തന്നെ,
ആവേശം വാനോളമാണ്.
വോട്ടവകാശമില്ലെങ്കില്ലും ബാഡ്ജും കുത്തി ഞങ്ങളുമിറങ്ങും പ്രവർത്തനത്തിന്.
അങ്ങനെ തെരഞ്ഞെടുപ്പ് ആവേശത്തോടെ വാശിയോടെ നടക്കും.
വോട്ടെണ്ണൽ ദിവസം
എല്ലാവരും ബൂത്ത് കമ്മറ്റി ആപ്പീസിൽ ഹാജരാകും തൊട്ടടുത്താണ് ചായപ്പീടികയും,
റേഡിയോക്ക്  മുന്നിൽ ജാഗ്രതയോടെ ഒരു പറ്റം ജനങ്ങൾ, ടി.വി.അന്ന് നാട്ടിൽ അത്രകണ്ട് പ്രചാരത്തിലില്ല, ഉണ്ടെങ്കിലും മലയാള സംപ്രേഷണം ദൂരദർശനിൽ പരിമിതവും. വലിയ നേതാക്കാൾ ലീഡ് നില എഴുതി വെയ്ക്കാൻ പേനയും പേപ്പറും എടുത്ത് ഗൗരവത്തോടെ റേഡിയോയുടെ അടുത്ത് കാതുകൂർപ്പിച്ചിരിക്കും.

അകാശവാണി
തെരഞ്ഞെടുപ്പ് വാർത്തകൾ
വായിക്കുന്നത്....

എന്നു റേഡിയോയിൽ കേട്ടൽ പിന്നെ ആകെയൊരു നിശബ്ദത പടരും.
ലീഡ് നിലയ്ക്കുനുസരിച്ച് മുഖഭാവങ്ങൾ മാറി വരും.
ഓരോ മണിക്കൂർ ഇടവിട്ടാണ് തെരഞ്ഞെടുപ്പ് വാർത്തകൾ, വാ എഴുതി കൂട്ടിയ പേപ്പറുകൾ വെച്ച് ഇടവേളകളിൽ വിശകലനവും ചർച്ചകളുമായി ഒരു വാർത്തയിൽ നിന്ന് അടുത്ത വാർത്തയിലേക്കും ദൂരം താണ്ടി തീർക്കും.
അന്തിമയങ്ങിയാൽ
ഞങ്ങൾ കുട്ടികൾ
പാതിയായ വോട്ടെണ്ണൽ നിലയും അവിടെവിട്ട് വീടണയും.
അർദ്ധരാത്രിയിൽ
ഉറക്കത്തെ ഞെട്ടിച്ച്
പടക്കത്തിന്റെ കാതടപ്പിക്കുന്ന ഒച്ചയും,
പൊട്ടിച്ചെ പൊട്ടിച്ചെ....
കാണല്യേ കാണാല്യേ
തുടങ്ങിയ രസികൻ മുദ്രാവാക്യങ്ങളും നിറച്ച് പന്തം കൊളുത്തിയ പ്രകടനം കടന്നു പോകുമ്പോളാണ് ആരാണ് ജയിച്ചെതെന്ന തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയുക.

അങ്ങനെ
ആകാശവാണി കാലത്ത്
നടന്ന തെരഞ്ഞെടുപ്പുകൾ
എത്ര മനോഹരമായിരുന്നു.
ചായപീടിക ചർച്ചകളും.
ഇന്ന്
നാടാകെ മാറി,
നന്മ വിളമ്പിയിരുന്ന
ചായപീടികകൾ
പലതും മാറി,
ചിലത് മൺമറഞ്ഞു.
(നാട്ടിലിന്നും രാഷ്ട്രീയ ചർച്ചകളുണ്ട്)
പകരം ഹോട്ടലുകൾ
നിറമുള്ള ഭക്ഷണവുമായെത്തി,
തീൻമേശക്കു എതിരായി
ഇങ്ങനെ എഴുതി
ഒട്ടിച്ചിരിക്കുന്നു അവിടങ്ങളിൽ
" നിശബ്ദത പാലിക്കുക "
"രാഷ്ട്രീയം പറച്ചിൽ പാടില്ല "

എന്തു ചന്തമാണ്
പുലർച്ചയിലെ
കാലിച്ചായയും
ചൂടൊപ്പിച്ച
രാഷ്ട്രീയ സംവാദങ്ങളും....!

തുടരും..


അജേഷ്.പി
ajeshptb@gmail.com

2 അഭിപ്രായങ്ങൾ:

  1. സത്യമാണ്... വീട്ടിൽ പത്രം വരുത്തിയാലും അച്ഛൻ ചായക്കടയിൽ പോയി പത്രം വായിക്കും... അവിടെ ഒരുപാട് പേരോട് സംവദിച്ചങ്ങനെ....അതൊക്കെ ഒരു കാലം... ഇഷ്ടം ഈ എഴുത്തു

    മറുപടിഇല്ലാതാക്കൂ
  2. ശെരിയാണ് സാർ...ഇന്ന് പലരും പരസപരം സംസാരിക്കുന്നു പോലും ഇല്ല...നാട്ടുകാരോട് സംസാരിക്കാൻ WhatsApp ഉപയോഗിക്കുന്ന തലമുറയാണ്...

    മറുപടിഇല്ലാതാക്കൂ

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...