2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

മുങ്ങാംകുഴിയിട്ട കുളിരോർമകൾ - അജേഷ്.പി



മുങ്ങാംകുഴിയിട്ട
കുളിരോർമകൾ
അജേഷ്.പി



കുട്ടിക്കാലത്ത് നാട്ടിൻ പുറങ്ങളുണരുന്നത്
കോഴി കൂവലും, അമ്പലത്തിലെ പാട്ടും, ബാങ്കും, പിന്നെ റേഡിയോയുടെ താളവുമനുസരിച്ചായിരുന്നു. വന്ദേമാതരവും സുഭാഷിതവും സംസ്കൃത വാർത്തയും.... ഗ്രാമത്തിന്റെ പുലർകാല താളത്തിന് ആസ്വാദ്യത കൂട്ടിയിട്ടെയൊള്ളു. രാവിലെ പ്രാദേശിക വാർത്ത കേട്ടു കഴിയുമ്പോഴാണ് പല്ലു തേക്കാനുള്ള ഉമിക്കരി ചെമ്പരത്തിയിലയിൽ പൊതിഞ്ഞ് എണ്ണയും തേച്ച് സോപ്പുപ്പെട്ടിയും തോർത്തുമെടുത്ത് കുളിക്കാനിറങ്ങുക.   കുളത്തിലാണ്  കുളി അമ്മുംക്കുന്നത്തെ കുളത്തിലെത്താൻ നിമിഷങ്ങളെ വേണ്ടു റോഡിറങ്ങി പാടം മുറിച്ചു കടന്നാൽ കുളമായി. കുളത്തിലെത്തിയാൽ പല്ലുതേപ്പാണ് തുടക്കം, കഥ പറഞ്ഞ് നീട്ടിയൊരു കറുത്ത തുപ്പൽ . പോകുന്ന വഴിയിൽ താഴ്ന്നു കിടക്കുന്ന തെങ്ങിൻ പട്ടയിൽ നിന്ന് ഊർന്നെടുത്ത ഈർക്കില ചെവിയിൽ നിന്നെടുത്ത് നാവും വടിച്ച് നിവരുമ്പോഴേക്ക് കുളം നിറയും സ്ത്രീപുരുഷ ഭേദമന്യെ കുറേപ്പേർ അലക്കും കുളിയും നീന്തലുമായി ഒരു ചെറിയ കുളത്തിൽ.
ചിലർ വലിയ വായിൽ വിളിച്ചു പറയും
കുളം കലക്കേല്ലെടാ
കുറെ തുണികളുണ്ട്...
ഒന്നു വേഗം കുളിക്കടാ....
മറ്റു ചിലർ.
പല്ലുതേപ്പു കഴിഞ്ഞാൽ അടുത്ത പണി വി.കെ.സി ചെരിപ്പ് നന്നായി തേച്ചൊരച്ച് വെളിപ്പിക്കുക എന്നതാണ്.
അന്നത്തെ ഹീറേ വി.കെ.സി ചെരിപ്പാണ്, ബ്ലേഡ് പോലെ ആയാലുമത് വെട്ടിത്തിളങ്ങും.
അമ്മുംക്കുന്നത്തെകുളവും, അതിലെ ബഹളങ്ങളും ആരു മറക്കില്ല, ഇന്നതൊരു ചവറ്റു കൂട്ടയായ് മാറിയെങ്കിലും, ' പല തലമുറകളെ നീന്താൻ പഠിപ്പിച്ച കുളമാണത്. ഏറെ കഥകൾ ഇനിയും പറയാനുണ്ട് ആ കുളത്തിന്.


       ഇനി രണ്ടുകണ്ടം താഴോട്ട് ഇറങ്ങിയാൽ കിണറു പോലെ കുണ്ടുള്ള അടുത്ത കുളമായി കളത്തിൽ പള്ള്യാൽ കുളം, കിണറുപോലെ കുണ്ടുള്ള കുളം, വേനൽകാലത്ത് വെള്ളം കോരി കുളിയും, തുണിയലക്കലും നടക്കുന്ന ഒരു കുളമാണത്, അതിനകത്താണ് ഒരു ദിവസം കുളവക്കത്ത് വിളക്ക് കത്തിച്ചു വെച്ച് കുറുമ്പമ്മായി മരിച്ചു കിടന്നത്. തൊട്ടപ്പുറത്തുള്ള പാറക്കൂട്ടം അതായിരുന്നു ഒരു ഗ്രാമത്തിന്റെ വെളിയിടം.
       ഇനിയും രണ്ടുകണ്ടം അപ്പുറത്ത് ചാടിയാൽ തലയണകുണ്ടെന്ന കൊച്ചു കുളമായി.കുളം കലക്കാതെ കുളിക്കണം തലയണക്കുണ്ടിൽ. കണ്ടത്തോടും തോടിനോടും ചേർന്നു കിടക്കുന്നതിനാൽ ചിലപ്പോൾ നല്ല ഏറ്റുമീനുമുണ്ടാവും  തലയണക്കുണ്ടിൽ,
                     അപ്പുറത്തെ പറമ്പിലാണ് ശിവക്ഷേത്രത്തിനോട് ചേർന്ന് പായലും, ആമ്പലും ധാരാളം നിറഞ്ഞ അമ്പലക്കുളം,
ശിവക്ഷേത്രത്തിന് നല്ല പഴക്കമുണ്ട് കേരളത്തിലെ അപൂർവം ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രം,  ഉച്ച സമയത്ത് തണുത്ത വെള്ളത്തിലങ്ങനെ മുങ്ങി നിവരാൻ എന്തു രസമാണെന്നോ....! ഇടയ്ക്കൊന്നു മുങ്ങി നിവരുമ്പോൾ  ആമ്പലിന്റെ രസകരമായ കിഴങ്ങു വായിലുണ്ടാവും, പണ്ട് ശബരിമലക്ക് മാലയിട്ട സമയത്ത് പുലർച്ചെ നാലുമണിക്കെഴുന്നേറ്റു പോയി ഒരു കുളിയുണ്ട്, തണുത്ത് മരവിച്ച് മഞ്ഞിന്റെ കുളിരിൽ മുങ്ങി നിവരുമ്പോൾ, ഹാ...! ഇന്നുമാ തണുപ്പ് ദേഹത്തുണ്ട്, കുളക്കടവിൽ തീ കാഞ്ഞു കളഞ്ഞ തണുപ്പ് ഇന്നുമാ കുളക്കരയിൽ ചെന്നിരിക്കുമ്പോൾ അനുഭവിക്കുന്നു.
 
 ഇനി നേരെ നടന്നാൽ പൊരിക്കക്കുളമാണ് അൽപം നടക്കണം വരമ്പിലൂടെ തീവണ്ടിയായങ്ങനെ ചുണ്ടലും ചേമ്പിലയിൽ ഞാഞ്ഞാലും പിടിച്ച് ഞങ്ങളങ്ങനെ ചല്ലിയിൽ (ശല്ലിയിൽ മന) മനക്കാരുടെ പൊരിക്കക്കുളത്തിലെത്താൻ കായൽക്കണ്ടം മുറിച്ച് കടക്കണം, ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞാൽ കായൽക്കണ്ടമുൾപ്പെടുന്ന   പാടത്തും വെള്ളം കയറും, പൊരിക്കക്കുളത്തിലെത്തിയാൽ മഴയും വെയിലും നോക്കാതെ ചൂണ്ടയിട്ട് പൊരിക്കകളെ പിടിച്ചക്കാലം എന്തു രസമായിരുന്നു.
 
    അമ്പലക്കുളത്തിനു മുന്നിലെ രണ്ടു കണ്ടം ചാടിയാൽ ഇരട്ടക്കുളമായി, ശങ്കരമംഗലം ശിവക്ഷേത്രത്തിന്റെ കുളം, പായലും ആമ്പലും ... മൊയ്ക്കളും, കടുവും.... മീനുകൾ നിറയെ. ഇരട്ടക്കുളത്തിൽ നിന്നു ഭൂമിക്കടിയിലൂടെ ഒരു തുരങ്കമുണ്ട് വള്ളൂരമ്പലക്കുളത്തിലേക്ക് എന്ന് പഴമൊഴിയുണ്ട്. ഒരു പ്രദേശത്തിനാകെ കുടിനീരു കിട്ടാൻ ഇരട്ടകുളം എന്ന എർട്ടക്കുളം കാരണമായിട്ടുണ്ട്.
      അതിനപ്പുറത്താണ് ഇരുപത്തെഞ്ചന്ന് പേരുള്ള ചെറിയ കിണർ, കിണറെങ്കിലും നിറഞ്ഞാൽ ചാടി കുളിക്കാം,
   തോട്ടുങ്ങൽ സിറ്റി റോഡ് മുറിഞ്ഞു നടന്നാൽ അധികാരിക്കുളമായി, ഇന്ന് കിണറായി രൂപാന്തരപ്പെട്ടുവെങ്കിലും ഒരു കാലത്ത് ആളുകൾ ചാടിമദിച്ചു കുളിച്ച കുളം ഒരു പാടത്തെ കൃഷിക്ക് കാലഭേദമില്ലാതെ കുടിനീരു നൽകിയ നീരുറവ.
   കുറച്ചങ്ങു മുന്നോട്ട് നടന്നാൽ മൂതൂര് കൊറ്റോളി കുളം കാണാം അവിടെയും ഇന്ന് കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ബഹളങ്ങളായിരുന്നു കുളം നിറയെ.,,,
      റോഡുവക്കത്താണ് പുഞ്ചപ്പാടത്തെ പൈങ്കുളം, വളക്കിലുക്കങ്ങൾ ഏറെ കേട്ടൊരു കുളം, റോഡിലൂടെ പോകുമ്പോൾ തുണിയും കല്ലും നടത്തുന്ന മേളപ്പെരുക്കങ്ങൾ കാതിൽ കേൾക്കാം, വേനൽകാലത്തുപോലും ഗ്രാമത്തിന് കുളിരു തന്ന കുളം. അതും കൊട്ടിയടക്കപ്പെട്ട കിണറായി മാറിയിരിക്കുന്നു. എത്ര മീനുകളായിരുന്നു പയംകുളത്തിൽ ( പൈങ്കുളം) വേനൽകാലത്ത് വെള്ളം കുറയുമ്പോൾ ഒരു മീൻപിടുത്തമുണ്ട്, നാടിനു നഷ്ടമായവയിൽ ആ മീൻപിടുത്തവും

   ഇനി ഒരു കിലോമീറ്റർ മാറിയാണ് വള്ളൂരെ അമ്പലക്കുളം കുളത്തുങ്ങൽ ഭഗവതി കാവിനു തൊട്ട് പാടത്തിന്റെ നടുവിൽ വിശാലമായ കുളം ഒരറ്റത്തു നിന്നും മറ്റെ അറ്റത്തേക്കു നീന്തിയെത്തുവാൻ കുറച്ച് പാടാണ്. എങ്കിലും അനേകം പേർ നീന്തി തുടിച്ച കുളം. ഇന്നും തെളിനീരു നിറച്ച് ഒരു നാടിന്റെയാകെ ജീവജലമാകുന്നു.
    ഇനിയുള്ളത് രാമൻ കുഴിയിലെ ക്വാറികളാണ് വേനലിലും വറ്റാതെയങ്ങനെ കിടക്കുമവ. താഴെ താരവേട്ടന്റെ ക്വാറി നഷ്ടപ്രതാപങ്ങളെയോർത്ത് പച്ച പിടിച്ച് കിടപ്പുണ്ട്. വേനലിൽ കുഴികുത്തി കുളിച്ചു ഉപ്പുഴിയും ഓർമയായി.....

    കുളങ്ങളും, തോടുകളും,  വരമ്പുകളും. കാലവർഷമെത്തിയാൽ നിറഞ്ഞൊഴുകുന്ന പാടങ്ങൾ....
കാരകളിച്ചും, മീൻ പിടിച്ചും, ഞവുഞ്ഞി തിരഞ്ഞും നടന്ന നാളുകൾ.,,,,
കന്നുപൂട്ടിന്റെ താളത്തിൽ
ഏറ്റുമീൻ തപ്പിയ മഴ ദിനങ്ങൾ.....
മഴ നനഞ്ഞ്, വെയിലേറ്റ്, മഞ്ഞണിഞ്ഞ്
കുളം ചാടിയ നാളുകൾ,
അതെ,
കുളത്തിൽ മുങ്ങാംകുഴിയിടണം,
വെള്ളത്തിനടിയിൽ പോയി കൈ നിറച്ച് മണ്ണു വാരി കൊണ്ടു വന്ന് തിരഞ്ഞു നോക്കണം
ഒരു വളപ്പൊട്ട്,
ഒരു ചില്ലറത്തുട്ട്
ഒരുവളുടെ
അഴിഞ്ഞു പോയ മൂക്കുത്തി....
കൈവെള്ളയിലങ്ങനെ ഇവയെല്ലാം മിന്നും.
കുളത്തിന്റെ കുളിരിൽ
ഊളിയിടുക....
നനഞ്ഞൊട്ടിയ
വസ്ത്രങ്ങളിട്ട്
വീട്ടിലേക്കോടുക,
ആരുമറിയാതെ
ഒരു കാറ്റ് വന്ന് ഓർമകളാൽ അകം തണുപ്പിച്ച്
നിങ്ങളെ കടന്നു പോകും
അതെ
കുളങ്ങളിൽ
മുങ്ങി നിവർന്ന ഓർമകൾ
എത്ര മനോഹരം....

തുടരും....

അജേഷ്.പി
ajeshptb@gmail.com

5 അഭിപ്രായങ്ങൾ:

  1. എന്നും പിൻവിളിക്കായി മനസ്സിൽ ചേര്‍ത്ത് വെച്ച ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ. ഈ ഓർമ്മപ്പെടുത്തലിന് ഒരായിരം നന്ദി അജേഷ്

    മറുപടിഇല്ലാതാക്കൂ
  2. കുളവും നീന്തലും തുണി അലക്കും മീൻ പിടുത്തവും എല്ലാം ഇന്നും മനസ്സിൽ കുസൃതിയും സന്തോഷവും നഷ്ടബോധവും ജനിപ്പിക്കുന്ന ഒന്നു തന്നെ... നന്നായി എഴുതി മാഷേ...

    മറുപടിഇല്ലാതാക്കൂ
  3. നന്നായി അജേഷ് ,ഗ്രാമീണമായ നഷ്ട സൗഭാഗ്യങ്ങളുടെ,ഓർമ്മയുടെ,ഗൃഹാതുരത്വം നിറഞ്ഞ,ഓർമ്മച്ചെപ്പ് തുറന്നു നീ പുറത്തിട്ടത് കാപട്യമില്ലാത്ത അനുഭവങ്ങളുടെ നേരെഴുത്താ ണ്‌ .എല്ലാഭാവുകങ്ങളും നേരുന്നു ,അടുത്തതിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ

പച്ച മനുഷ്യന്റെ കഥകൾ

പച്ച മനുഷ്യന്റെ കഥകൾ.  അജേഷ് പി.  (താജിഷ് ചേക്കോടിന്റെ “ടീച്ചറമ്മ” എന്ന കഥാ സമാഹാരത്തിന്റെ വായന)  ലാളിത്യത്തിന്റെ ഭാഷയിലാണ് താജിഷ് ചേക്കോട...